2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

ദുരന്തമുഖങ്ങളിലൂടെ..

"അധ്വാനം സ്വാതന്ത്ര്യത്തിലേയ്ക്കുള്ള വഴി" ഏതെങ്കിലും തൊഴിലാളി യൂണിയന്റെ പതാകയിൽ തുന്നിച്ചേർത്തിരിക്കുന്ന മുദ്രാവാക്യമാണെന്ന് തീർപ്പുകല്പിക്കാൻ വരട്ടെ; നാസികളുടെ ഏറ്റവും വലിയ കോൺസൻട്രേഷൻ ക്യാമ്പായിരുന്ന പോളണ്ടിലെ ഓഷ്‌വീസിന്റെ ഇരുമ്പ് കവാടത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന വാക്കുകളാണു് ഇവ. ക്രൂരമായ പീഡനങ്ങൾക്കിരയായി ഇവിടെ ജീവിച്ചിരുന്ന തടവുകാർ അതിലെ 'സ്വാതന്ത്ര്യം' എന്ന വാക്കിനു മരണമെന്നാണോ അർത്ഥം എന്ന് സംശയിച്ചിരുന്നിരിക്കണം. ദുരിതമയമായ കാലഘട്ടത്തിന്റെ ഓർമ്മകളും പേറി, പോളണ്ടിലെ ക്രാക്കൂവ് നഗരത്തിൽ നിന്നും ഏതാണ്ട് അൻപത് കിലോമീറ്റർ അകലെ ഓഷ്‌വീസ് ക്യാമ്പുകളുടെ അവശിഷ്ടങ്ങൾ ഇപ്പോഴുമുണ്ട്.


ഞങ്ങൾ ഒന്നുരണ്ട് പേർ ചേർന്ന് പെട്ടെന്നു തീരുമാനിച്ച് നടപ്പിലാക്കിയ യാത്രയിലെ ഒരു ദിവസം ഇവിടം സന്ദർശിക്കുന്നതിനായി മാത്രം മാറ്റിവച്ചിരുന്നു. പോളണ്ടിലെ ഓഷ്‌വിഎൻഷീം (Oświęcim) എന്ന സ്ഥലത്തിനടുത്താണു് ഓഷ്‌വീസ് കോൺസൻട്രേഷൻ ക്യാമ്പുകൾ. ( സ്ഥലത്തിന്റെ ജർമനിലുള്ള നാമമാണു് ഓഷ്‌വീസ് (Auschwitz)). മൂന്നു പ്രധാന ക്യാമ്പുകൾ ചേരുന്നതാണ് പൊതുവേ ഓഷ്വീസ് എന്നറിയപ്പെടുന്നത്. ഓഷ്‌വീസ് എന്നും വിളിക്കപ്പെടുന്ന ഓഷ്വീസ്-1, ഓഷ്‌വീസ്-2 എന്നറിയപ്പെടുന്ന ബിർക്കാനൗ ക്യാമ്പ്, ഓഷ്‌വീസ് മൂന്നാമനായ മോണോവീറ്റ്സ് ക്യാമ്പുമാണു് ഇവ. കൂടാതെ കുറെയധികം ചെറുക്യാമ്പുകളുമുണ്ടിവിടെ . . പോളിഷ്സേനയുടെ ഒരു ആസ്ഥാനമായിരുന്നു ഓഷ്‌വീസ് ഒന്ന് നിർമ്മിക്കാനായി 1940- തെരഞ്ഞെടുക്കപ്പെട്ടത്. ജർമ്മൻ സാമ്രാജ്യത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായുള്ള സ്ഥാനവും, മറ്റു സ്ഥലങ്ങളിലേക്കുള്ള റെയിൽ സൗകര്യവും തീരുമാനത്തെ സ്വാധീനിച്ചിരിക്കണം. ഏതാണ്ട് നാല്പത് കിലോമീറ്റർ ചുറ്റളവിലുണ്ടായിരുന്ന താമസക്കാർ ഒഴിപ്പിക്കപ്പെട്ടു. ക്യാമ്പുകളുടെ ഭരണസിരാകേന്ദ്രം ഒന്നാം നമ്പർ ക്യാമ്പായിരുന്നു.

ഓഷ്‌വീസ് ഒന്നാം നമ്പർ ക്യാമ്പിലെ കെട്ടിടങ്ങൾ

പ്രധാനമായും പോളിഷ് സോവിയറ്റ് യുദ്ധതടവുകാരെയാണു് ഓഷ്‌വീസ് ഒന്നാം നമ്പർ ക്യാമ്പിൽ താമസിപ്പിച്ചിരുന്നത്. അത്യന്തം ശോചനീയമായിരുന്നു തടവുകാരുടെ സ്ഥിതി. ഓരോ മുറിയിലും കഴിയുന്നത്ര തടവുകാരെ കുത്തിനിറയ്ക്കാൻ ശ്രമിച്ചിരുന്നു. മിക്കവാറും ആൾക്കാരുടെ ഉറക്കം വയ്ക്കോലിലും ചാക്ക് തുണികളിലുമായിരുന്നു. നാമമാത്രമായ ഭക്ഷണത്തിനൊപ്പം അതികഠിനമായ ജോലിയും വൃത്തിഹീനമായ ശുചിത്വസംവിധാനങ്ങളും ശിക്ഷാമുറകളും ചേർന്ന് തടവറയെ ദുസ്സഹമാക്കിത്തീർത്തു. ഇതിനു പുറമേ തടവുകാരുടെ ബ്ലോക്കുകളുടെ മേൽനോട്ടം പലപ്പോഴും ജർമൻ കുറ്റവാളികൾക്കായിരുന്നുവെന്ന് കൂട്ടിച്ചേർത്താൽ മാത്രമേ അന്തരീക്ഷത്തിന്റെ ഭീകരത പൂർണ്ണമാകുന്നുള്ളൂ. എത്തിപ്പെടുന്നവരിൽ മിക്കവരും ക്യാമ്പുകളിലെ പീഡനങ്ങളേറ്റ് മരിക്കുക സാധാരണസംഭവം മാത്രമായിരുന്നു.

ആദ്യമാദ്യം ഒരാളെ ക്യാമ്പിലേക്ക് അയക്കുമ്പോൾ, അവരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. ക്യാമ്പിലെത്തിപ്പെട്ട തീയതി രേഖപ്പെടുത്തിയ ഫോട്ടോകൾ ക്യാമ്പിന്റെ ചുവരുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ക്യാമ്പിലെ അന്തരീക്ഷത്തിൽ പിടിച്ച് നിൽക്കാൻ കഴിയാതെ ആളുകൾ മരിക്കുന്നത് മൂലം ഒട്ടുമിക്ക ഫോട്ടോകളിലും അവരുടെ മരണത്തീയതിയുമുണ്ട്. ഭൂരിഭാഗം പേരും ക്യാമ്പിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ മരണപ്പെട്ടിരുന്നുവെന്ന് ചരിത്രരേഖകൾ തെളിയിക്കുന്നു. ക്യാമ്പിലെ പ്രതികൂലസാഹചര്യങ്ങളിൽ വളരെ പെട്ടെന്ന് തന്നെ തടവുകാർ തിരിച്ചറിയാൻ കഴിയാത്ത വിധം മൃതപ്രായരായിത്തീരുന്നത് കൊണ്ട് പിന്നീട് തിരിച്ചറിയൽ കയ്യിലോ കാലിലോ റോൾ നമ്പർ ചാപ്പകുത്തുന്നതിനു വഴിമാറി.


ജയിൽ വേഷത്തിൽ തടവുകാർ

ഓരോ ബ്ലോക്കിലും നൂറുകണക്കിനു തടവുകാർ. വയ്ക്കോൽ അല്ലെങ്കിൽ ചാക്ക് തുണികൾ വിരിച്ച നിലത്തായിരുന്നു വേനല്ക്കാലത്തെ കൊടും ചൂടിലും പൂജ്യത്തിനും വളരെ താഴെ പോകുന്ന അതിശൈത്യത്തിലും അന്തേവാസികൾ കഴിഞ്ഞത്. കൂടുതൽ ആൾക്കാരെ തിക്കി കൊള്ളിക്കുന്നതിനു വേണ്ടി ഇഷ്ടിക കൊണ്ട് നിർമിക്കപ്പെട്ട ബങ്ക് ബഡ്ഡുകൾ. മിക്കവാറൂം ഈർപ്പം നിറഞ്ഞ നിലത്ത് കിടക്കേണ്ടി വരുന്ന തടവുകാർ തമ്മിൽ താരതമ്യേന ഉണങ്ങിയ സ്ഥലത്തിനു വേണ്ടിയുള്ള നിരന്തര വഴക്കുകളും. ഇതിനെല്ലാം പുറമേ, ബങ്കറുകൾ ഇടിഞ്ഞ് പൊളിഞ്ഞ് താഴേക്ക് വീണ് മരണപ്പെട്ടവരും ഏറെ.

തടവുകാരുടെ ഉറങ്ങേണ്ടിയിരുന്നത് ഇവിടെയാണു്

ഏത് നിമിഷവും മരണം മുന്നിൽ കണ്ട് ജീവിച്ച തടവുകാർക്ക് രാവിലെ പ്രഭാതകൃത്യങ്ങൾ നിർവ്വഹിക്കുന്നതിനു മിനിറ്റുകൾ മാത്രമാണ് അനുവദിക്കപ്പെട്ടിരുന്നത്. ഓരോ ബ്ലോക്കിലും പത്തിരുപത് ക്ലോസറ്റുകൾ ഒരൊറ്റ മുറിയിൽ അടുപ്പിച്ച് ഇട്ടിരിക്കുന്നതിലാണു് നൂറുകണക്കിനാൾക്കാർ മിനുട്ടുകളുടെ വ്യത്യാസത്തിൽ പ്രാഥമിക കർമ്മങ്ങൾ നിർവഹിച്ചിരുന്നത്. സ്വാഭാവികമായും വൃത്തിഹീനമായ ചുറ്റുപാടുകൾ അതിസാരം, കോളറ മുതലായ രോഗങ്ങൾ വഴി ഒരുപാട് മനുഷ്യരുടെ ജീവനെടുത്തു.

ഹാജരെടുപ്പായിരുന്നു പ്രഭാതകൃത്യങ്ങൾക്ക് ശേഷമുള്ള നടപടി. അതു കഴിഞ്ഞാലുടൻ അന്നത്തെ ജോലി തുടങ്ങുകയായി. പതിനൊന്ന് മണിക്കൂർ വരെ ആളുകൾക്ക് കഠിനാധ്വാനം ചെയ്യേണ്ടി വന്നു. അതേ സമയം ചിലവു ചുരുക്കലിന്റെ പേരിൽ ഭക്ഷണം നാമമാത്രവും! മരിച്ച് പോകുന്നവർക്ക് പകരം പുതിയ തടവുകാരെ കിട്ടുന്നതു കൊണ്ട് അധികാരികൾക്ക് ഒരു മരണമെന്നാൽ ഹാജർബുക്കിലും നിന്നും വെട്ടിക്കളയുന്ന ഒരു സംഖ്യ മാത്രമായിരുന്നു . ജോലിസ്ഥലത്തുനിന്ന് മടങ്ങുന്ന സമയത്തും ഹാജരെടുപ്പ് ഉണ്ടായിരുന്നു. രാവിലെ ഉണ്ടായിരുന്ന ആരെയെങ്കിലും കാണാതായാൽ (ജോലിസ്ഥലത്ത് നിന്നും രക്ഷപെടുകയോ മറ്റോ), അയാളെ കണ്ടെത്തുന്നതു വരെയോ, രക്ഷപെടാൻ സഹായിച്ചവരെ കണ്ടുപിടിച്ച് ശിക്ഷിക്കുന്നത് വരെയോ എല്ലാ അന്തേവാസികൾക്കും റോൾക്കാൾ സ്ഥലത്ത് വരിയായി പ്രതികൂലകാലാവസ്ഥയിലും മണിക്കൂറുകൾ നിൽക്കേണ്ടി വന്നു.

ജോലിചെയ്യാൻ കഴിയാത്ത തടവുകാരെ മൃഗീയമായ വൈദ്യശാസ്ത്രപരീക്ഷണങ്ങൾക്ക് ഇരയാക്കിയ സ്ഥലമായിരുന്നു ക്യാമ്പിലെ കുപ്രസിദ്ധമായ പത്താം നമ്പർ ബ്ലോക്ക്. ജോലിയെടുക്കാൻ കഴിവില്ലാത്ത സ്ത്രീകളും കുട്ടികളുമായിരുന്നു അധികവും പരീക്ഷണങ്ങളുടെ ഇരകൾ. മരണത്തിന്റെ മാലാഖയെന്നറിയപ്പെട്ടിരുന്ന ഡോക്ടർ ജോസഫ് മെംഗൽ-നു സമരൂപ (identical twins) ഇരട്ടകളിലായിരുന്നു താല്പര്യം. ഇരട്ടകളിലെ ഒരാളിൽ രോഗാണുക്കൾ കുത്തിവച്ച് അസുഖബാധിതനാക്കി കൊല്ലുകയും മറ്റേയാളേ നേരിട്ട് കൊല്ലുകയും ചെയ്ത ശേഷം രണ്ടു മൃതദേഹങ്ങളും താരതമ്യപ്പെടുത്തി പഠിക്കുകയായിരുന്നത്രേ ഡോക്ടറുടെ പരീക്ഷണ രീതി!

ക്യാമ്പിലെ ചിട്ടവട്ടങ്ങൾ കർശനമായിരുന്നു. പുകവലി മുതൽ കുറ്റവാളിയായ ഒരു സഹതടവുകാരനെ സഹായിക്കുന്നത് വരെ ഗുരുതരമായ കുറ്റങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഓഷ്‌വീസ് ഒന്നാം നമ്പർ ക്യാമ്പിലെ പതിനൊന്നാം നമ്പർ കെട്ടിടമായിരുന്നു കുപ്രസിദ്ധമായ ജയിലിനകത്തെ ജയിൽ. പലതരം ശിക്ഷകൾ രേഖകളിലുണ്ടായിരുന്നെങ്കിലും അവയുടെ ആത്യന്തികമായ ലക്ഷ്യം ശിക്ഷിതനെ മരണത്തിലേയ്ക്ക് നയിക്കുകയെന്നതായിരുന്നു. മരണം വരെ പട്ടിണിയ്ക്കിടൽ, വായു കടക്കാത്ത മുറിയിൽ അടച്ചിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുക തുടങ്ങിയവയായിരുന്നു ശിക്ഷകൾ. ഇതിനെല്ലാം പുറമേ ഒരു ടെലഫോൺ ബൂത്തിന്റെ വലിപ്പത്തിൽ നിർമ്മിച്ച നിൽപ്പ്മുറിയും മറ്റൊരു മർദ്ദനോപാധിയായിരുന്നു. നാലുചുവരുകളും മേൽഭാഗവും കെട്ടിയടയ്ക്കപ്പെട്ട മുറിയിൽ ഒരാൾക്ക് കഷ്ടിച്ച് നൂഴ്ന്ന് കടക്കാവുന്ന ഒരു വിടവ് മാത്രമുണ്ട്. നാലുപേരെ ഇതിലൂടെ അകത്തെത്തിച്ച് രാത്രി മുഴുവൻ അവിടെ നിൽക്കാൻ വിധിക്കും. പകൽ ജോലി സമയം നഷ്ടപ്പെടുന്നതൊഴിവാക്കാൻ ആൾക്കാരെ രാത്രി അടച്ചിടുകയായിരുന്നു പതിവ്. രാത്രിയിലെ നിൽപ്പിനോടൊപ്പം പകലത്തെ കഠിനമായ ജോലി കൂടി ആകുമ്പോൾ മിക്കവരുടെയും വിധി മരണത്തിനു കീഴടങ്ങുക തന്നെയായിരുന്നു. ഇതിനെല്ലാം പുറമേ, രക്ഷപെടാൻ ശ്രമിക്കുകയോ അതിനു ആരെയെങ്കിലും സഹായിക്കുകയോ ചെയ്യുന്നവരെ എല്ലാവരുടെയും മുന്നിൽ വച്ച് തൂക്കിലിട്ടിരുന്നു. ക്യാമ്പിലെ അന്തേവാസികൾക്ക് പുറമേ പലപ്പോഴും പോളിഷ് റെസിസ്റ്റൻസ് മൂവ്മെന്റിലെയോ മറ്റു തരത്തിൽ സാമ്രാജ്യത്തിനു് വെല്ലുവിളികൾ ഉയർത്തുന്ന ആൾക്കാരെയോ തടവിലാക്കാനും പതിനൊന്നാം നമ്പർ കെട്ടിടം ഉപയോഗിച്ചിരുന്നു. പേരിനു ഒരു കോടതി ഉണ്ടായിരുന്നെങ്കിലും എല്ലാ വിചാരണകളും മരണശിക്ഷയിലവസാനിച്ചിരുന്നു. ക്യാമ്പിലെ അന്തേവാസികളല്ലാത്തവരുടെ വധശിക്ഷ നടപ്പാക്കിയിരുന്നത് പത്ത് പതിനൊന്നാം നമ്പർ കെട്ടിടങ്ങളെ ബന്ധിപ്പിച്ചിരുന്ന ഷൂട്ടിംഗ് വാൾ എന്നറിയപ്പെട്ട മതിലിനു മുന്നിൽ വെടിയുണ്ടകൾക്കിരയാക്കിക്കൊണ്ടായിരുന്നു. സംഭവങ്ങൾ പുറം ലോകമറിയാതിരിക്കാൻ വേണ്ടി അന്തേവാസികൾ ജോലി ചെയ്യുന്ന സമയത്തായിരുന്നു വധശിക്ഷ നടപ്പാക്കിയിരുന്നത്.

രക്ഷപെടലുകൾ അത്യപൂർവ്വമായിരുന്നു. രക്ഷപെടാൻ സഹായിച്ചവരും, രക്ഷപെട്ടവരുടെ ബന്ധുക്കളും കഠിന ശിക്ഷകൾ ഏറ്റുവാങ്ങി. രേഖപ്പെടുത്തപ്പെട്ട 802 ശ്രമങ്ങളിൽ വെറും നൂറ്റിനാല്പത്തിനാലെണ്ണമാണു് വിജയിച്ചവ. 1940 മുതൽ 1945 സോവിയറ്റ് സേന ക്യാമ്പ് മോചിപ്പിക്കുന്നത് വരെയുള്ള വെറും അഞ്ച് വർഷങ്ങളിൽ എഴുപതിനായിരത്തോളം തടവുകാർക്കാണ് ഇവിടെ ജീവൻ നഷ്ടപ്പെട്ടത്.

ഇതൊക്കെയാണെങ്കിലും ഒന്നാം ക്യാമ്പിലെ പീഢനങ്ങളെല്ലാം ഓഷ്‌വീസിന്റെ ചരിത്രത്തിലെ ചെറിയൊരു പങ്കു മാത്രമേ ആകുന്നുള്ളൂ. ഓഷ്‌വീസിലെ സിംഹഭാഗം ക്രൂരതകളും അരങ്ങേറിയത് യൂറോപ്പിലെമ്പാടുമുള്ള ജൂതരെ കൊന്നൊടുക്കുക (http://en.wikipedia.org/wiki/The_Holocaust) എന്ന നാസി രഹസ്യ അജണ്ടയുടെ ഭാഗമായിട്ടായിരുന്നു. ഓഷ്‌വീസ് രണ്ടാം ക്യാമ്പായ ബിർക്കാനൗ ആയിരുന്നു പദ്ധതിയുടെ മുഖ്യപശ്ചാത്തലം. യൂറോപ്പിൽ ജർമൻ ആധിപത്യമുള്ള ഒരുമാതിരി എല്ലാ സ്ഥലങ്ങളിൽ നിന്നും ജൂതരെ ഇവിടേക്ക് കൊണ്ടുവന്നു. കിഴക്കൻ യൂറോപ്പിലുള്ള ഏതോ സ്ഥലത്ത് പുനരധിവസിപ്പിക്കുമെന്ന നാസികളുടെ വാക്കുകൾ വിശ്വസിച്ച് ഇറങ്ങിത്തിരിക്കുമ്പോൾ മരണവക്ത്രത്തിലേയ്ക്കുള്ള യാത്രയായിരിക്കുമെന്ന് അവർ ഒരിക്കലെങ്കിലും കരുതിയിട്ടുണ്ടാവുമോ?

കാലികളെ കൊണ്ടുവരുന്ന റെയിൽ വാഗണിലായിരുന്നു ആൾക്കാരെ കുത്തിനിറച്ച് കൊണ്ടുവന്നിരുന്നത്. ബിർക്കാനൗ ക്യാമ്പിന്റെ പ്രവേശനകവാടത്തിനകത്ത് കടക്കുമ്പോൾ ആദ്യം കാണുന്നത് തീരെ ഉയരമില്ലാത്ത ഒരു പ്ലാറ്റ്ഫോമിന്റെ രണ്ടുവശത്തുമായി പിരിഞ്ഞ് ദൂരെ വീണ്ടും ഒന്നിക്കുന്ന റെയിൽവേ ലൈൻ ആണ്. ഓഷ്‌വീസ് ഒന്നിനെ അപേക്ഷിച്ച് വളരെ വിസ്തൃതമാണ് ബിർക്കാനൗ. രണ്ട് ഭാഗങ്ങളിലുമായി അനേകം നിരപരാധികളുടെ ജീവിതം അതിനിഷ്ഠുരമായി അവസാനിപ്പിക്കപ്പെട്ട അനവധി ഷെഡുകൾ.


ജൂതരെ കയറ്റിയയ്ക്കാൻ ഉപയോഗിച്ചിരുന്ന വാഗൺ. നൂറു പേരെ വരെ ഇതിൽ കുത്തിനിറച്ചിരുന്നുവത്രേ!!


ബിർക്കാനൗ ക്യാമ്പിലെ തടവുകാരെ പാർപ്പിച്ചിരുന്ന ഷെഡുകൾ. ഒരു പ്രദേശം മുഴുവൻ ഇവ വ്യാപിച്ചിരിക്കുന്നു


സ്വന്തം നാട് വിട്ട് മറ്റൊരു ദേശത്തേയ്ക്ക് കുടിയേറുകയാണെന്ന ധാരണയിൽ കയ്യിലെടുക്കാവുന്ന എല്ലാ സമ്പാദ്യങ്ങളുമായി എത്തിച്ചേർന്നവർക്ക് കിട്ടിയ ആദ്യകല്പന വസ്തുവകകളെല്ലാം മാറ്റിയിടാനായിരുന്നു. തടവുകാരുടെ സമ്പാദ്യമെല്ലാം ജർമൻകാർ കൈക്കലാക്കുകയായിരുന്നു പതിവ്. ക്യാമ്പിലെത്തിയ സ്ത്രീപുരുഷന്മാരെ വേർതിരിച്ച് വരിയായി നിർത്തി ആരോഗ്യമുള്ളവരെ തിരഞ്ഞെടുത്ത് വലത്തേയ്ക്ക് (Rechts) എന്നോ ഇടത്തേയ്ക്ക് (Links) എന്നോ തീരുമാനിക്കപ്പെടുന്നു. ജോലിചെയ്യാൻ കഴിവുണ്ടെന്ന് തോന്നുന്നവർ വലത്തേയ്ക്ക് - കോൺസൻട്രേഷൻ ക്യാമ്പുകളിലേയ്ക്ക് - അയയ്ക്കപ്പെട്ടു. ജോലിചെയ്യാൻ കഴിവില്ലാത്തവർ - ഗർഭിണികളായ സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ - തുടങ്ങിയവർ ഇടത്ത് വശത്തേക്കും. റെയില്വേ ലൈൻ അവസാനിക്കുന്നതിനിരുവശവുമുള്ള കുപ്രസിദ്ധമായിരുന്ന ഗ്യാസ് ചേമ്പറുകളിലേയ്ക്ക്!!

കൊന്നൊടുക്കപ്പെട്ടവരുടെ പാദരക്ഷകളിൽ ചിലത്

ഒരുപാട് പേരെ ഒന്നിച്ച് കൊല്ലാനായി നാസികൾ കണ്ടുപിടിച്ച പോംവഴിയായിരുന്നു ഗ്യാസ് ചേംബർ. അടഞ്ഞ വാഗണുകളിൽ ദീർഘദൂരയാത്ര നടത്തി മുഷിഞ്ഞ് വരുന്നവരെ കുളിക്കാനായി കൊണ്ടുപോകുകയാണെന്ന വ്യാജേനയാണു് ഇവിടേയ്ക്ക് കൂട്ടിക്കൊണ്ട് പോയിരുന്നത്. വസ്ത്രം മാറുന്നതിനുള്ള മുറി, കുളിമുറി പോലെ തോന്നിപ്പിക്കുന്ന ചേംബർ, മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന സ്ഥലം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണു് ഗ്യാസ് ചേംബറുകൾക്ക് ഉണ്ടായിരുന്നത്. ഇതിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന സ്ഥലമൊഴികെ മറ്റ് രണ്ടിടങ്ങളും ഭൂമിയ്ക്കടിയിലായിരുന്നു. സൈക്ലോൺ ബി (http://en.wikipedia.org/wiki/Zyklon_B) എന്ന മാരകമായ വിഷവാതകമായിരുന്നു കൂട്ടക്കൊല നടത്താനുള്ള ഉപാധി. ആൾക്കാരെ ചേംബറിനുള്ളിലടച്ച് വാതിൽ ബന്ധിച്ചതിനു ശേഷം മുകളിലുള്ള കുഴലുകൾ വഴി വിഷവാതകത്തിന്റെ "ക്രിസ്റ്റലുകൾ" [porus gypsum pellets that adsorbs the gas] ഇടുക എന്ന രീതിയായിരുന്നു നടപ്പാക്കിയിരുന്നത്. ഒന്നാം നമ്പർ ക്യാമ്പിലായിരുന്നു ഓഷ്‌വീസിലെ ആദ്യത്തെ ഗ്യാസ് ചേമ്പർ. 1941 അറുന്നൂറോളം സോവിയറ്റ് യുദ്ധതടവുകരെയും ഇരുന്നൂറ്റമ്പതോളം ദുർബലരായ പോളിഷ് തടവുകാരെയും ഗ്യാസിനിരയാക്കിക്കൊണ്ടാണു് ഗ്യാസ് ചേമ്പർ പ്രവർത്തനമാരംഭിച്ചത്. പിന്നീട് രണ്ടാം ക്യാമ്പായ ബിർക്കാനൗവിൽ രണ്ട് ഗ്യാസ് ചേമ്പറുകൾ കൂടി തുടങ്ങി. ഇതിൽ ഒന്നിൽ എണ്ണൂറും അടുത്തതിൽ ആയിരത്തി ഇരുന്നൂറ് പേരെ വരെയും ഒരേ സമയം വകവരുത്തിയിരുന്നു. കുളിക്കാൻ കൊണ്ടു പോകുകയാണെന്ന ധാരണ തടവുകാരിൽ ഉറപ്പിക്കുന്നതിനായി വസ്ത്രം മാറുന്ന മുറിയിൽ ക്രമനമ്പരുള്ള കൊളുത്തുകൾ ഉറപ്പിച്ചിരുന്നു. കൂടാതെ, കുളിക്കാനായി വസ്ത്രം അഴിച്ച് വയ്ക്കുന്നവരോട് തങ്ങളുടെ വസ്ത്രം കൊളുത്തിയിരിക്കുന്ന നമ്പർ ഓർത്തുവയ്ക്കാനും, കുട്ടികളോട് പാദരക്ഷകൾ ജോഡി നഷ്ടപ്പെട്ട് പോകാതിരിക്കാനായി അവ തമ്മിൽ കെട്ടിയിടാനും പറഞ്ഞിരുന്നത്രേ!

സൈക്ലോൺ ബി വന്നിരുന്ന ടിന്നും അതിൽ നിറച്ചിരുന്ന ക്രിസ്റ്റലുകളും

മൃതദേഹങ്ങൾ കത്തിച്ച് കളയുന്ന ജോലി സോണ്ടർകമാൻഡോകൾ എന്നറിയപ്പെടുന്ന ജോലിക്കാരാണു ചെയ്തിരുന്നത്. കോൺസൻട്രേഷൻ ക്യാമ്പിലെ ജൂതവംശജരെത്തന്നെയാണു് മിക്കപ്പോഴും ഇതിനു നിയോഗിച്ചിരുന്നത്. മൃതദേഹങ്ങൾ അഗ്നിക്കിരയാക്കും മുൻപ് മുടി, സ്വർണ്ണപ്പല്ലുകൾ എന്നിവ നീക്കം ചെയ്യപ്പെട്ടു. ഇപ്രകാരം ശേഖരിക്കപ്പെട്ട മുടി വൃത്തിയാക്കി, സോക്സ്, ശീതകാല വസ്ത്രങ്ങൾ മുതലായവ നിർമ്മിക്കാനായി ഉപയോഗിച്ചിരുന്നു. സ്വർണമാകട്ടെ ഉരുക്കി കട്ടികളാക്കി സ്വിസ് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടു. കത്തിച്ച് കളയുന്ന ചാരം ക്യാമ്പുകളിലെ തുറസ്സായ സ്ഥലങ്ങളിൽ വിതറുകയായിരുന്നുവത്രേ. ഒരുപാട് നാൾ ജോലിയിൽ തുടരാൻ സമ്മതിക്കാതെ സോണ്ടർ കമാൻഡോകളെയും ഇടയ്ക്കിടയ്ക്ക് കൊന്നുകളഞ്ഞിരുന്നുവെങ്കിലും ചുരുക്കം ചിലർ രക്ഷപെട്ടു. ഗ്യാസ് ചേമ്പറിലെ ക്രൂരതകൾ ഒരുപരിധി വരെ ലോകം അറിഞ്ഞത് ഇവരിലൂടെയാണ്.

വലതു ഭാഗത്തേയ്ക്ക് (Rechts) തെരഞ്ഞെടുക്കപ്പെട്ടവരെയും ഒരർത്ഥത്തിൽ മരണമായിരുന്നു കാത്തിരുന്നത്. ബിർക്കാനൗവിലെ രണ്ടാം നമ്പർ ക്യാമ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഓഷ്‌വീസ് ഒന്നാം നമ്പർ ക്യാമ്പ് സ്വർഗ്ഗതുല്യമായിരുന്നു. ആദ്യത്തെ ക്യാമ്പിൽ നിന്നും വിരുദ്ധമായി ബിർക്കാനൗവിൽ ശരിയായ രീതിയിലുള്ള കെട്ടിടങ്ങളുണ്ടായിരുന്നില്ല. വളരെ വിസ്തൃതമായ പ്രദേശമായതിനാൽ, ഉയർന്ന ഇരട്ടകമ്പിവേലികൾ ഉപയോഗിച്ച് ക്യാമ്പിനെ പലതായി തിരിച്ചിരുന്നു. തടവുകാർ ഒത്തുകൂടി ഒരു വിമത നീക്കം ഉണ്ടാവാതിരിക്കാനായിരുന്നു ഇത്. കാലിത്തൊഴുത്തുകൾ പോലെ തടികൊണ്ടുണ്ടാക്കിയ ഷെഡുകളിലായിരുന്നു തടവുകാരുടെ വാസം. മൈനസ് ഇരുപത് വരെ പോകുന്ന കാലാവസ്ഥയിലും ഷെഡുകളിലെ നെരിപ്പോടുകളിൽ ഒരിക്കൽപ്പോലും തീയെരിഞ്ഞിരുന്നില്ല. അടുപ്പിച്ചടുപ്പിച്ച് വൃത്താകൃതിയിലുള്ള ദ്വാരങ്ങളുള്ള നീളമേറിയ സ്ലാബുകൾ ഒരു കുഴിയ്ക്കു മീതെ ഇട്ടിരുന്നതായിരുന്നു കക്കൂസ്. അനുവദിക്കപ്പെട്ടിരുന്ന നാമമാത്രമായ സമയപരിധിക്കുള്ളിൽ നൂറുകണക്കിനു മനുഷ്യർ അതെങ്ങനെ ഉപയോഗിച്ചിരുന്നുവെന്നത് ചിന്തിക്കാൻ പോലും കഴിയില്ല. അതികഠിനമായ കാലാവസ്ഥയും തികച്ചും വൃത്തിഹീനമായ ചുറ്റുപാടുകളും, അതിൽ നിന്നുളവാകുന്ന പകർച്ചവ്യാധികളുമെല്ലാം അന്തേവാസികളെ പരലോകത്തേയ്ക്കയച്ചുകൊണ്ടിരുന്നു. ദ് ഡയറി ഓഫ് യങ് ഗേൾ എന്ന പുസ്തകത്തിലൂടെ നാസി ക്രൂരതകൾ ലോകത്തെ അറിയിച്ച ആൻ ഫ്രാങ്കും കുടുംബവും ഇവിടുത്തെ തടവുകാരായിരുന്നു.

ബിർക്കാനൗ ക്യാമ്പിലെ കക്കൂസ് :(


കൂട്ടക്കൊലയുടെ തെളിവുകൾ നശിപ്പിക്കുന്നതിനായി 1945- ജർമൻ പക്ഷം ബിർക്കാനൗ ഗ്യാസ് ചേംബറുകളെ സ്ഫോടനത്തിലൂടെ തകർത്തു. ക്യാമ്പുകളിൽ അവശേഷിച്ചിരുന്ന തടവുകാർ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റപ്പെട്ടു. എങ്കിലും എഴുന്നേറ്റ് നില്ക്കാൻ ശേഷിയില്ലാത്ത ഏതാണ്ട് ഏഴായിരത്തോളം തടവുകാർ ബാക്കിയായി. ശേഷിച്ചവരെ വെടിവെച്ച് കൊല്ലാൻ ഉത്തരവായിരുന്നെങ്കിലും ആശയക്കുഴപ്പത്തിനിടയിൽ ഉത്തരവു് നടപ്പായില്ല. സോവിയറ്റ്സേന 1945 ജാനുവരി 27-നു ഓഷ്‌വീസ് ക്യാമ്പിനെ മോചിപ്പിച്ചു. 1940 മുതൽ 45 വരെയുള്ള അഞ്ച് വർഷത്തിനിടയിൽ ഓഷ്‌വീസ് ക്യാമ്പുകളിലായി ഏതാണ്ട് പതിമൂന്ന് ലക്ഷം ജൂതരുൾപ്പെടെ പതിനഞ്ച് ലക്ഷം ആൾക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായി ചരിത്രം പറയുന്നു.

പൊളിഞ്ഞ ഗ്യാസ് ചേമ്പറിന്റെ അവശിഷ്ടങ്ങൾ. പടികളിലൂടെയാണു് ലക്ഷക്കണക്കിനു മനുഷ്യരുടെ അന്ത്യത്തിന്റെ ആരംഭം


പതിനായിരക്കണക്കിനു തടവുകാർ താമസിച്ചിരുന്ന ഷെഡുകൾ മിക്കതും ഇന്ന് ഇടിഞ്ഞ് പൊളിഞ്ഞ നിലയിലാണ് . സന്ദർശകർക്ക് കാണാനായി ഒന്ന് രണ്ട് ഷെഡുകൾ സംരക്ഷിച്ചിരിക്കുന്നു. എങ്കിലും ഒരിക്കലും ഉപയോഗിക്കപ്പെടാത്ത നെരിപ്പോടുകളും അവയുടെ ചിമ്മിനികളും മീസാൻകല്ലുകൾ പോലെ പ്രദേശം മുഴുവനുമുണ്ട്. ലക്ഷക്കണക്കിനാൾക്കാർ മരണത്തിലേയ്ക്ക് തീവണ്ടിയിറങ്ങിയ പ്ലാറ്റ്ഫോമിൽ അന്നുപയോഗിച്ചിരുന്ന ഒരു വാഗൺ കിടക്കുന്നു. തീവണ്ടിപ്പാതയുടെ അങ്ങേയറ്റത്തെ രണ്ട് ഗ്യാസ് ചേമ്പറുകളും ഇടിഞ്ഞ്പൊളിഞ്ഞ അവസ്ഥയിലാണിപ്പോൾ. ഇടത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ കൊണ്ടുപോയിരുന്ന "വസ്ത്രം മാറുന്ന മുറി" യിലേയ്ക്കുള്ള പടവുകൾ ഒരുഭാഗത്തായി കാണാം. ഒരുകാലത്ത് അനേകായിരങ്ങളെ ഭൂമിയിലെ നരകത്തിലേയ്ക്ക് നയിച്ചിരുന്ന കൽപ്പടവുകൾ. രണ്ട് ഗ്യാസ് ചേമ്പറുകൾക്കും ഇടയ്ക്ക് നിശ്ശബ്ദമായി ഓഷ്വീസ് സ്മാരകം. അവിടെ ഇരുപത് ഭാഷകളിൽ താഴെപ്പറയുന്ന സന്ദേശം കൊത്തിവച്ചിരിക്കുന്നു.

"യൂറോപ്പിലെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള ഭൂരിഭാഗവും ജൂതരുൾപ്പെടുന്ന പതിനഞ്ച് ലക്ഷത്തോളം ആൾക്കാരെ നാസികൾ കൊന്നൊടുക്കിയ സ്ഥലം പ്രതീക്ഷകളെല്ലാമറ്റുപോയ ഒരു നിലവിളിയായി, മാനവരാശിയ്ക്കൊരു മുന്നറിയിപ്പായി എന്നെന്നേയ്ക്കുമുണ്ടാവട്ടെ"

സ്മാരകം


സ്മാരകത്തിലെ സന്ദേശം (ഇതുപോലെ ഇരുപത് ഭാഷകളിൽ സന്ദേശം എഴുതി വച്ചിരിക്കുന്നു)


വാൽക്കഷണം-൧ : ഓഷ്‌വീസ് സ്മാരകത്തിൽ ഇപ്പോഴും ഒരുപാട് പേർ പ്രാർത്ഥിക്കാനായും മെഴുകുതിരികൾ കൊളുത്താനായും പൂക്കളർപ്പിക്കാനുമായും എത്തുന്നു. ഒരു ചരിത്രസ്മാരകത്തേക്കാളുപരി ബൃഹത്തായ ഒരു ശ്മശാനത്തിന്റെ പ്രതീതിയാണു് ബിർക്കാനൗവിൽ അനുഭവപ്പെടുക. അവിടുത്തെ നിശ്ശബ്ദതയിൽ കടന്നുപോയ കാലഘട്ടങ്ങളുടെ എല്ലാ ഭീകരതയും ഉറഞ്ഞ് നില്ക്കുന്നു. രണ്ടാമതൊരിക്കൽ ഓർമ്മപുതുക്കാനായി എത്തിപ്പെട്ടില്ലെങ്കിൽ പോലും ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിലൊന്നിന്റെ ചിത്രങ്ങൾ സന്ദർശകരുടെ മനസ്സിൽ മായാതെയുണ്ടാവും.

വാൽക്കഷണം-൨ : സാധാരണ ചരിത്രസ്മാരകങ്ങളിലേത് പോലെ ഭരണകർത്താക്കളുടെ അപദാനങ്ങളും സ്മാരകങ്ങളുടെ മഹത്വങ്ങളും പാടി നടക്കുന്ന ഗൈഡുമാരെ ഇവിടെ കാണില്ല. മറിച്ച് വേദനകൾ പ്രതിഫലിക്കുന്ന മുഖവുമായി, എന്നാൽ പതറാതെ ഇനിയൊരിക്കലും ആവർത്തിക്കപ്പെടരുതാത്ത ക്രൂരതകളുടെ കഥകൾ അവർ സന്ദർശകർക്ക് വിവരിച്ച്കൊടുക്കുന്നു. എല്ലാവരും ഒന്നുപോലെ സഞ്ചാരികൾക്ക് പകർന്നു കൊടുക്കാൻ ശ്രമിക്കുന്ന ഒരാശയമുണ്ട്. "നാസികൾക്ക് ഓരോ ജീവനും സ്ഥിതിവിവരക്കണക്കുകളിലെ ഒരു സംഖ്യ മാത്രമായിരുന്നു. എന്നാൽ അതിൽ ഓരോരുത്തരും എന്നെയും നിങ്ങളെയും പോലെ മുഖവും വികാരങ്ങളുമുള്ള ഓരോ മനുഷ്യരായിരുന്നു. നിങ്ങളും അധിനിവേശത്തിന്റെ ഫലത്തെ ഒന്നര മില്യൺ നഷ്ടപ്പെട്ട ജീവനുകൾ എന്ന് കാണുന്നതിനു പകരം നിങ്ങളുടെ ചുറ്റുമുള്ള ബന്ധുക്കളും കൂട്ടുകാരുമെല്ലാം ഇരയായ ഒരു വൻ വിപത്തായി കാണാൻ ദയവായി ശ്രമിക്കുക."

കടപ്പാട് : യാത്രകൊണ്ടുപോയ കൂട്ടുകാരനു്, യാത്രയെപ്പറ്റി എഴുതിപ്പിച്ച് വാങ്ങി തിരുത്തിത്തന്ന കൂട്ടുകാരിയ്ക്ക്

2010, മേയ് 10, തിങ്കളാഴ്‌ച

ചോക്കളേറ്റും പാല്‍ക്കട്ടിയും

സ്വിറ്റ്സര്‍ലാന്റെന്ന് കേള്ക്കുമ്പോള്‍ വായില്‍ വെള്ളമൂറിക്കുന്ന രണ്ട് കാര്യങ്ങളാണു് സ്വിസ് പാല്‍ക്കട്ടിയും സ്വിസ് ചോക്കളേറ്റും. ഇവയെപ്പറ്റി കൂടുതല്‍ അറിയണമെന്നുള്ളവര്‍ തീര്ച്ചയായും സന്ദര്ശിച്ചിരിക്കേണ്ട ഒരു പ്രദേശമാണു് ഗ്രുയേര്‍ (La Gruyère). ആല്പ്സ് പര്‍വ്വത നിരകള്ക്ക് മുന്നോടിയായിട്ടുള്ള പച്ചപുതച്ച ചെറുപര്‍വ്വത നിരകളാല്‍ (Pré-alps) ചുറ്റപ്പെട്ട ഒരു ചെറുപട്ടണവും അനുബന്ധമായിട്ടുള് കുറച്ച് ഗ്രാമങ്ങളും ഇതിനെല്ലാം നടുവില്‍ ഒരു തടാകവും കൂടിയതാണു് നാട്.

സ്വാഭാവികമായും (നല്ല) തീറ്റ എന്നു കേട്ടാല്‍ കയറു പൊട്ടിക്കുന്ന ഞാന്‍ ചീസ് ചോക്കളേറ്റ് എന്നൊക്കെ കേട്ടതും അവിടെ പോകാന്‍ തീരുമാനിച്ചു. പോകണമെന്നുള്ളവര്ക്കായി ഒരു ട്രാവല്‍ റ്റിപ് : നിങ്ങള്‍ ജനീവ/ലോസാന്‍ ഭാഗത്തു നിന്നാണു് വരാന്‍/പോകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മോണ്ത്രൂ വഴിയുള്ള സുവര്ണ്ണചുരം പാതയിലൂടെ (Golden Pass Line) മോണ്ട്ബോവന്‍ വഴി ഗ്രുയറിലേയ്ക്കുള്ള ട്രെയിന്‍ പിടിക്കുക. സമയവും ടിക്കറ്റ് ചാര്ജ്ജും അല്പം കൂടുമെങ്കിലും (ടിക്കറ്റ് ചാര്ജ്ജ് കൂടാതെയിരിക്കാനുള്ള വഴികള്‍ ഇനിയൊരു പോസ്റ്റില്‍ വിവരിക്കാം) വളരെ വേറിട്ട ഒരു അനുഭവമായിരിക്കും. ഭാഗ്യമുണ്ടെങ്കില്‍ ദാ ഇങ്ങനെയൊക്കെ ഇരിക്കുന്ന ഒരു ട്രെയിന്‍ കിട്ടും.


ഗ്രുയര്‍ ഡിസ്ട്രിക്റ്റില്‍ തന്നെ ഗ്രുയേര്സ് എന്ന സ്ഥലത്തേയ്ക്കായിരുന്നു ആദ്യ യാത്ര. റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്ത് കടക്കുന്ന സ്ഥലത്താണു് പാല്‍ക്കട്ടികളെ കുറിച്ചുള്ള മ്യൂസിയം. മ്യൂസിയം എന്നു പറയാന്‍ വേണ്ടി അധികമൊന്നുമില്ല. ഒരു വലിയ ഹാള്‍. അവിടെ ചീസ് ഉണ്ടാക്കുന്ന പ്രക്രിയകള്‍ സാധാരണ പോലെ നടക്കുന്നു. ഇതിനു ചുറ്റും മുകളിലായുള്ള ഒരു ബാല്ക്കണിയിലാണു് മ്യൂസിയം. പലതരം ചീസുകളെക്കുറിച്ചും പശുക്കളെക്കുറിച്ചുമൊക്കെ വിവരിക്കുന്ന സ്ലൈഡുകളുണ്ടായിരുന്നെങ്കിലും, അവിടെ വരുന്ന സന്ദര്ശകരുടെയെല്ലാം പ്രധാന ലക്ഷ്യം പാല്ക്കട്ടി നിര്‍മ്മാണം നേരില്‍ കാണുകയെന്നതായിരുന്നു.

നമ്മുടെ പനീര്‍ നിര്‍മ്മാണം പോലെ തന്നെയാണു് സ്വിസ് പാല്ക്കട്ടി നിര്മ്മാണവും. നിശ്ചിത ഊഷ്മാവില്‍ ചൂടാക്കിയ ശേഷം ചില രാസാഗ്നികള്‍ (enzymes) ചേര്ത്ത് പാലിനെ പിരിയ്ക്കുന്നു. ഇതിനുള്ള സംവിധാനമാണു് താഴെ കാണുന്നത്. അതില്‍ കാണിച്ചിരിക്കുന്ന ഓരോ പാത്രങ്ങളിലും 4800 ലിറ്റര്‍ പാലു കൊള്ളും. അരികില്‍ കാണുന്ന നിയന്ത്രണ സംവിധാനമുപയോഗിച്ച് ഊഷ്മാവ്, ഇളക്കുന്നതിന്റെ വേഗത ഇതൊക്കെ ക്രമീകരിക്കാം. ഇരുപത്തഞ്ച് ലിറ്റര്‍ പാലു വേണമത്രേ രണ്ട് കിലോ ചീസ് ഉണ്ടാവാന്‍



പ്രക്രിയയുടെ അവസാനം കിട്ടുന്ന ഖരവസ്തുവിനെ കഴുകിയെടുത്ത്, രണ്ടു വശവും തുറന്ന വട്ടപ്പാത്രങ്ങളിലാക്കി മുകളിലും താഴെയും സ്റ്റീല്‍ അരിപ്പകള്‍ വച്ച് ഉയര്ന്ന മര്ദ്ദത്തില്‍ ഞെരുക്കി അതിലെ ജലാംശം കളയുന്നു. അതിനു ശേഷം പൂരിത ഉപ്പുലായനിയില്‍ മുക്കിയ ശേഷം, ഊഷ്മാവും ആപേക്ഷിക ആര്ദ്രതയും ക്രമീകരിച്ച മുറികളിലാക്കുന്നു. ഉണ്ടാക്കേണ്ട ചീസിന്റെ തരമനുസരിച്ച് നാലു മുതല്‍ പത്തു മാസം വരെ പാല്ക്കട്ടി പലതരം പ്രക്രിയകളിലൂടെ കടത്തി വിട്ട് പാകമാക്കുന്നു. കൃത്യമായ ഇടവേളകളില് പാല്ക്കട്ടി തിരിച്ചും മറിച്ചും വയ്ക്കുക, ഉപ്പുലായനി പുരട്ടുക തുടങ്ങിയവയൊക്കെ യാന്ത്രികകരങ്ങളാല്‍ ചെയ്യപ്പെടുന്നു. [ ലതിന്റെ പടം കിട്ടീല്ല.. ഞാന്‍ സെറ്റ് ചെയ്ത ഷട്ടര്‍ സ്പീഡ്, എക്സ്പോഷര്‍, അപ്പര്ച്ചര്‍ എല്ലാം കൂടി ടോര്ച്ചര്‍ ആയപ്പോ ക്യാമറ ഹര്ത്താല്‍ പ്രഖ്യാപിച്ചു :) ]

ചോക്കളേറ്റ് മ്യൂസിയം അല്പം കൂടെ അകലെ ബ്രോക് (Le Broc) എന്ന സ്ഥലത്താണു് സ്ഥിതി ചെയ്യുന്നത്. ചെന്ന പാടേ ഒരു മള്ട്ടി മീഡിയ ഷോ തുടങ്ങാന്‍ പോണു.. വേഗം പോയി കാണൂ എന്നൊക്കെ പറഞ്ഞ് അവര്‍ ഞങ്ങളെ കൊണ്ടു പോയി ഒരു മുറിയില്‍ ഇരുത്തി. ചോക്കളേറ്റിന്റെ ഉദ്ഭവം, വികസനം തുടങ്ങിയവയൊക്കെ നന്നായി വിവരിയ്ക്കുന്ന ഒരു ഷോ ആയിരുന്നെങ്കിലും ഫ്രഞ്ചില്‍ ആയതു കൊണ്ട് പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി. തുടര്ന്ന് മ്യൂസിയത്തിന്റെ ബാക്കി ഭാഗങ്ങള്‌ ചുറ്റി നടന്നു കാണാനാരംഭിച്ചു.

നെസ്ലേ കമ്പനിക്കാരുടേതാണു് ഫാക്റ്ററിയും അതിനോടനുബന്ധിച്ച മ്യൂസിയവും. ചോക്കളേറ്റിന്റെ വ്യാവസായിക നാമം കയേര്‍ (Cailler) എന്നാണു്. വളരെ ചെറിയ മ്യൂസിയമാണെങ്കിലും, ചോക്കളേറ്റിന്റെ ഉല്പത്തിയും പരിണാമവും നന്നായി വിവരിച്ചിരിക്കുന്നു. 1819 -ല്‍ ഫ്രാന്സ്വാ ലൂയിസ് കയേര്‍ (François-Louis Cailler) കൊക്കോയും പഞ്ചസാരയും ചേര്‍ന്ന പുതിയ ഒരു മിശ്രിതം ഇറ്റലിയിലേയ്ക്കുള്ള യാത്രയില്‍ കാണാനിടയായത്. സാധാരണക്കാരന്റെ സാമ്പത്തികശേഷിയില്‍ ഒതുങ്ങാത്ത ഇതിനെ കൂടുതല്‍ ജനകീയമാക്കുന്ന എന്ന ഉദ്ദേശ്യം കൂടെ മനസില്‍ വച്ചുകൊണ്ടാണു് സ്വിറ്റ്‌‌സര്ലാന്റില്‍ തിരിച്ചെത്തിയ. അദ്ദേഹം ഒരു ചെറിയ ചോക്കളേറ്റ് നിര്മ്മാണശാല ജനീവ തടാകത്തിന്റെ കരയിലുള്ള് വുവേ(Vevey)യ്ക്കടുത്തായി ആരംഭിച്ചത്. പിന്നീട് പല ഘട്ടങ്ങളിലായി പാല്‍ ചേര്ന്ന ചോക്ലേറ്റ്, ഹേസല്‍ നട്ട് ചേര്ന്ന ചോക്കളേറ്റ്, ചോക്കളേറ്റ് ബാര്‍ തുടങ്ങിയ മാറ്റങ്ങളിലൂടെ പരിണമിച്ച് ഇന്നത്തെ രൂപത്തിലായി. പിന്നൊരു മുറിയില്‍ ചോക്കളേറ്റിനു വേണുന്ന അസംസ്കൃത വസ്തുക്കള്‍ കൂട്ടിയിട്ടിരിക്കുന്നു. കൊക്കോ കായ്കള്‍ ആണു് മുഖ്യം. ഞാന്‍ ഒരെണ്ണമെടുത്ത് കടിച്ച് നോക്കി. അയ്യേ എന്തൊരു കയ്പ്!!!

ഇതിനൊക്കെ പുറമേ പലതരം ചോക്കളേറ്റുകളെപ്പറ്റി ചെറിയ പോസ്റ്ററുകള്‍ ഒരുപാടെണ്ണം ഭിത്തിയില്. ഒരുപാട് പാല്‍ ചേരുന്ന വെള്ള ചോക്കളേറ്റ്, 75 ശതമാനവും കൊക്കോ പൗഡര്‍ തന്നെ ഉള്ള കറുത്ത ചോക്കളേറ്റ്, പലതരം നട്ടുകള്‍ ചേര്ന്നവ തുടങ്ങി അനേകം തരത്തിലുള്ളവ. ഇനിയൊരു സ്ഥലത്ത് ചോക്കളേറ്റ് ഉണ്ടാക്കുന്ന യന്ത്രസംവിധാനങ്ങള്‍, ചോക്കളേറ്റ് പല രൂപത്തിലാക്കിയെടുക്കാനുള്ള അച്ചുകള്‍ തുടങ്ങിയ ഒരുപാടെണ്ണം.

ഇതൊക്കെ ഇങ്ങനെ കണ്ടുകൊണ്ട് നീങ്ങുമ്പോഴാണു് മുന്നില്‍ ഒരു ക്യൂ. ഇവിടെ ക്യൂ നിന്നു കാണാന്‍ വേണ്ടി ഉള്ള സംഭവം എന്തായിരിക്കുമെന്ന് തലപുകയുന്നതിനു മുന്പ് തന്നെ സംഭവം കത്തി. ചോക്കളേറ്റ് ടേസ്റ്റിംഗ്. കയേര്‍ ബ്രാന്‍ഡില്‍ ഇറങ്ങുന്ന എല്ലാത്തരം ചോക്കളേറ്റിന്റെയും സാമ്പിള്‍ അവിടെ നിന്നും കഴിക്കാം. സൗജന്യമായി ചോക്കളേറ്റ്, അതും തിന്നാവുന്നിടത്തോളം തരും. മനുഷ്യന്റെ കണ്‍ട്രോള്‍ പോവാന്‍ വേറെന്തു വേണം. ഞങ്ങളെല്ലാം ഒരറ്റം തൊട്ട് മത്സരിച്ച് തിന്നു തുടങ്ങി. ഒരു പത്തമ്പത് തരം ചോക്കളേറ്റെങ്കിലും കാണും. ആദ്യമാദ്യം വച്ചിരിക്കുന്നതെല്ലാം സാധാരണ ചോക്കളേറ്റുകള്‍. പക്ഷേ അവരുടെ ഏറ്റവും വിലകൂടിയ ചോക്കളേറ്റുകള്‍ വരെ അവിടെ രുചി നോക്കാന്‍ വച്ചിട്ടൂണ്ട്. പക്ഷേ ആദ്യത്തേതൊക്കെ തിന്ന് വയറു നിറഞ്ഞ കാരണം അവസാനത്തെ കിടിലം ചോക്കളേറ്റുകള്‍ മുഴുവനും തിന്നാന്‍ സാധിച്ചില്ല. ജീവിതത്തില്‍ ആദ്യമായി ചോക്കളേറ്റ് തിന്നു മതിയായി. ഇതൊക്കെ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അവിടെ കമ്പനി വക തന്നെ ഒരു ചെറിയ വില്പനശാലയുണ്ട്. പുറത്തെ വിലയേക്കാള്‍ അഞ്ചോ പത്തോ ശതമാനം കുറച്ച് ചോക്കളേറ്റ് ലഭ്യമാണു്. ഒരു പത്തു പതിനഞ്ചു മിനിട്ട് ചോക്കളേറ്റ് തീറ്റ മത്സരം കഴിഞ്ഞ ക്ഷീണത്തില്‍ എനിക്കു ഒരു ചോക്കളേറ്റ് ബാര്‍ പോലും വാങ്ങാന്‍ തോന്നിയില്ലാ.

തിരികെ പോകാന്‍ നേരം ഒരു മഴപെയ്തു കഴിഞ്ഞ് വെയില്‍ തെളിയുന്ന സമയമായിരുന്നു. കൂട്ടുകാരന്‍ എടുത്ത ഒരു ചിത്രം താഴേ.



നല്ല പടം അല്ലേ. പറയാന്‍ മറന്നു. ഇത്തിരി കഷ്ടപ്പെടാന്‍ തയ്യാറായിട്ടുള്ളവര്ക്ക് മല കയറ്റം, സ്കീയിംഗ് തുടങ്ങിയ പരിപാടികള്‍ നടത്താനും പറ്റിയ സ്ഥലമാണു് ഇവിടം. പോരുന്നോ?

വാല്‌‌ക്കഷണം: ഞങ്ങള്‍ പോയപ്പോള്‍ മ്യൂസിയം പ്രവേശനം (ചോക്കളേറ്റ് തീറ്റയടക്കം :) ) സൗജന്യമായിരുന്നു. ഇപ്പോ അവരുടെ വെബ്സൈറ്റില്‍ പ്രവേശന ഫീസ് ഉണ്ടെന്നു കാണിക്കുന്നു. സാമ്പത്തികമാന്ദ്യമായിരിക്കും;

2009, മേയ് 20, ബുധനാഴ്‌ച

തായ്‌‌പേയ്

കടുംപച്ചക്കുന്നുകൾ, ഇടയ്ക്ക് താഴ്വരയിലൂടെ ഒഴുകുന്ന നദി, കുന്നിന്‍നിരകളിൽ പതിയിരിക്കുന്ന ഉഷ്ണനീരുറവകളും, വെള്ളച്ചാട്ടങ്ങളും, അധികം ദൂരെയല്ലാതെ തന്നെ സുന്ദരമായ ഒരഴിമുഖവും കടൽത്തീരവും, ഇതെല്ലാം ഒത്തുചേര്ന്നാൽ എങ്ങനെയിരിക്കും? കൂട്ടത്തിൽ പതിനെട്ടാം നൂറ്റാണ്ടിൽ നിര്മ്മിക്കപ്പെട്ട ബുദ്ധക്ഷേത്രങ്ങളും അതിനൊപ്പം തന്നെ അംബരചുംബികളും മെട്രോ റെയില്വേയുമടങ്ങുന്ന ഒരു ആധുനിക മുഖം കൂടി കൂടിച്ചേര്ന്നതാണു് തായ്‌‌പേയ്! തയ്‌‌വാന്‍ എന്നറിയപ്പെടുന്ന ദ്വീപ് രാജ്യത്തിന്റെ തലസ്ഥാനം. അവിടെയാണു ഇത്തവണ ഒരു കോണ്ഫറന്സിൽ പങ്കെടുക്കാന്‍ പോകേണ്ടി വന്നത്. നാലുദിവസം രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ച് മണി വരെ നീളുന്ന കാര്യപരിപാടികൾ. ഇതിനിടയ്ക്ക് വീണുകിട്ടുന്ന (അല്ലെങ്കിൽ മുങ്ങുന്നത് വഴി കിട്ടുന്ന) ഒഴിവുസമയം കൊണ്ട് ഒരു ചെറിയ ഓട്ടപ്രദക്ഷിണം. അതായിരുന്നു ഇത്തവണത്തെ യാത്ര.

ആദ്യദിവസം രാത്രി അത്താഴം കഴിക്കാന്‍ പോകാന്‍ തീരുമാനിച്ചത് തായ്‌‌പേയിയിലെ പ്രശസ്തമായ ഷി-ലിന്‍ രാത്രിക്കമ്പോളത്തിലേയ്ക്കായിരുന്നു (തെറ്റിദ്ധരിക്കേണ്ട, വേറെ തരം കമ്പോളമൊന്നുമല്ല). രാത്രി എട്ടുമണിമുതലാണു കമ്പോളം സജീവമാകുന്നത്. അത് അര്ദ്ധരാത്രിയും കഴിഞ്ഞു രണ്ടു മണി വരെ നീളും. ഇടുങ്ങിയ തെരുവുകൾ, രണ്ടു വശത്തും സോപ്പ്, ചീപ്പ്, കണ്ണാടികളൊക്കെ വില്ക്കുന്ന ഉന്ത്‌‌വണ്ടികൾ, പിറകിൽ വലിയ വലിയ തുണിക്കടകൾ, ഇലക്ട്രിക്/ഇലക്ട്രോണിക് കടകൾ തുടങ്ങിയവ. ഒരു തെരുവു മുഴുവന്‍ ഭക്ഷണശാലകൾ - തട്ടുകടകളും ചെറിയ റെസ്റ്റോറന്റുകളും. ബാംഗളൂരു് ഞായറാഴ്ച വൈകുന്നേരം ബ്രിഗേഡ് റോഡില് കാണുന്ന പോലത്തെ തിരക്ക്. ആരെയും മുട്ടാതെ ഒരടി നടക്കാന്‍ വയ്യ. ഉന്തുവണ്ടിക്കാരെല്ലാം എന്തൊക്കെയോ വിളിച്ചു പറയുന്നു. ഒരേയൊരു പ്രശ്നം - എല്ലാം ചൈനീസിലാണു്, ഒറ്റക്കുഞ്ഞിനും ആംഗലേയം വശമില്ലാ.

രണ്ടും കല്പിച്ച് ഇത്തിരി പോഷ് ആണെന്നു തോന്നിയ ഒരു കടയിൽ കഴിക്കാന്‍ കയറി. കിം ഫലം!! ചൈനീസ് മെനു മാത്രം. ഇംഗ്ലീഷ് എന്നൊക്കെ ചോദിച്ചിട്ട് ആരും മൈന്റ് ചെയ്യുന്നില്ല. ഭാഗ്യത്തിനു റെസ്റ്റോറന്റിന്റെ മൂലയ്ക്ക് കുറേ‌ പടങ്ങള്‌ ഉണ്ടായിരുന്നു. വെയിറ്ററെ അങ്ങോട്ട് വിളിച്ചിട്ട്, വലിയ കുഴപ്പമൊന്നും വരില്ലാ എന്ന് തോന്നിയ (ചുമ്മാ തോന്നി ;) ) ഒരു പടം തൊട്ട് നെഞ്ചത്ത് വെച്ചിട്ട് ഒന്ന് എന്ന് വിരൽ ഉയര്ത്തി കാണിച്ചു. കൂടെ വന്ന കൂട്ടുകാരനും അതേ പടി ചെയ്തു. " പൊട്ടന്‌‌മാരാരുന്നല്ലേ" എന്ന ഭാവത്തിൽ അയ്യാൾ ഇരിക്കാനുള്ള സ്ഥലം കാണിച്ചു തന്നു. അവിടെ ചെന്നിരുന്നു ഇച്ചിരി കഴിഞ്ഞതും ഒരു ഗ്യാസ് സ്റ്റൗ വന്നു. അതിന്റെ മുകളിൽ കലത്തിൽ എന്തൊക്കെയോ തിളയ്ക്കുന്നു. കുറേ നൂഡില്സ്, പിന്നെന്തൊക്കെയോ ചെടികളുടെയും മൃഗങ്ങളുടേയും ഒക്കെ സ്പെയർ പാര്ട്ട്സ് - ചെമ്മീന്‍, ചിക്കന്‍, കണവ, സാലഡ് ഇല,റവ ഒക്കെയുണ്ട് - , അറ്റത്ത് തൊട്ടുകൂട്ടാന്‍ വയ്ക്കുന്നത് പോലെ ഇത്തിരി ചോറും, ഇതെല്ലാം തിന്നാനായിട്ട് രണ്ട് കമ്പും (Chop sticks) . സാധനം എന്താണെന്നറിഞ്ഞിട്ട് കഴിപ്പ് നടക്കില്ലെന്നതിനാൽ കമ്പ് കൊണ്ട് കുത്തിയെടുക്കാന്‍ പറ്റിയതെല്ലാം വാരിത്തിന്നു.


താഴെ വരിയിൽ വലത്ത് നിന്ന് മൂന്നാമത് അതായിരുന്നു അത്താഴം :)

രണ്ടാമത്തെ ദിവസത്തെ വൈകുന്നേരം കോണ്ഫറന്സിൽ പങ്കെടുക്കാനെത്തിയവര്ക്കുള്ള വിരുന്നായിരുന്നതിനാൽ, വൈകുന്നേരം പുറത്ത് പോകാന്‍ കഴിഞ്ഞില്ല. തായ്‌‌പേയിയിലെ അത്യാവശ്യം വലിയ എന്നാൽ പരമ്പരാഗത ശൈലിയിൽ നിര്മ്മിച്ചിരിക്കുന്ന ഗ്രാന്റ് ഹോട്ടൽ. ചൈനീസ് ശരറാന്തലുകളും വ്യാളിചിത്രങ്ങൾ പതിച്ചിരിക്കുന്ന മച്ചുമൊക്കെയായി മറ്റൊരു വിസ്മയം. വിരുന്നിനൊപ്പം സംഗീത നൃത്ത പരിപാടികളുമായി ഒരു സായാഹ്നം ചെലവഴിച്ചപ്പോൾ പുറത്ത് പോകാന്‍ കഴിയാത്തതിന്റെ വിഷമം പാടേ മാറി.


വ്യാളികൾ നിറഞ്ഞ മച്ചും ശരറാന്തലും


മൂന്നാം ദിവസം ജോലി അല്പം നേരത്തേ തീര്ന്നത് കൊണ്ട്, തായ്‌‌പേയിയുടെ വടക്ക് ഭാഗത്തുള്ള ദാന്ഷുയി(താംസുയി) അഴിമുഖത്ത് പോകാമെന്ന് തീരുമാനിച്ചു. ദാന്ഷുയി നദി സമുദ്രത്തിൽ ചേരുന്ന ഭാഗമാണു ഇവിടം. തായ്‌‌വാനിലെ ഏറ്റവും നീളം കൂടിയ നദിയാണു് ദാന്ഷൂയി. മെട്രോ റെയില്വേ സ്റ്റേഷന്റെ അടുത്ത് നിന്നും ബോട്ട് സര്വീസുകൾ ഉണ്ട്. പുഴക്കരയിൽ നിന്നും അഴിമുഖം വഴി ഒരു ഹാര്ബർ വരെ നീളുന്ന അരമണിക്കൂർ ദൈര്ഘ്യമുള്ള ബോട്ട് യാത്രയും ഹാര്ബറില്നിന്നുമുള്ള സൂര്യാസ്തമയവുമാണു് ദാന്ഷുയിയിലെ പ്രധാന ആകര്ഷണങ്ങൾ.


ദാന്ഷുയി പുഴയോരം

പ്രതീക്ഷിച്ചതിലും ദൂരം കൂടുതലുണ്ടായിരുന്നു ദാന്ഷുയിക്ക്. മെട്രോയിൽ നിന്നിറങ്ങി തിരക്കിട്ട് ബോട്ട്ജെട്ടിയിൽ എത്തിയപ്പോഴേയ്ക്കും ആറുമണി കഴിഞ്ഞു. ടിക്കറ്റുമെടുത്ത് ബോട്ടിൽ കയറിയപ്പോഴേയ്ക്കും ഒരു കാര്യം മനസിലായി - ഹാര്ബറിനു പകരം ബോട്ടിൽ ഇരുന്ന് തന്നെ സൂര്യാസ്തമയം കാണേണ്ടി വരുമെന്ന്. നാലുപാടുമുള്ള ചില കൊച്ചു ചിത്രങ്ങൾ ഒപ്പിയ ശേഷം മുഴുവന്‍ ശ്രദ്ധയും സൂര്യാസ്തമയത്തിലേയ്ക്ക് തിരിച്ചു. സൂര്യാസ്തമയ സമയത്ത് ബോട്ട് അഴിമുഖത്തെത്തിയിരുന്നു. കടലില് നിന്നുള്ള അസ്തമയക്കാഴ്ച ഒരു പുതിയ അനുഭവമായി. പാഞ്ഞടുക്കുന്ന തിരമാലകളുടെ വന്യതകള്ക്കും അടിച്ചു പറത്തുന്ന കാറ്റിന്റെ ചൂളം വിളിയ്ക്കും, തൂവാനത്തിന്റെ തൊട്ടു തലോടലുകളിൽ നിന്നും ഇടയില് നിന്നകന്ന് ദൂരെ ശാന്തസുന്ദരമായ ഒരു സൂര്യാസ്തമയം.

ആഴിക്കങ്ങേക്കരയുണ്ടോ..

ഹാര്ബറിൽ പോയി തിരിച്ചെത്തിയ ശേഷം ഇത്തിരി ചുറ്റിനടന്നിട്ട് അത്താഴം കഴിക്കാനായിരുന്നു പ്ലാന്‍. തായ്വാന്‍ ഭക്ഷണം കിട്ടുന്ന തെരുവ് കയ്യിലിരുന്ന ഒരു ഭൂപടത്തിൽ അടയാളപ്പെടുത്തിയിരുന്നു. ഇന്ന് ശരിക്കുള്ള തായ്വാന്‍ ഭക്ഷണം കഴിച്ചിട്ടേയുള്ളൂ എന്ന അഹങ്കാരത്തിൽ ചെന്ന ഞങ്ങളെ എതിരേറ്റത് "FROG EGGS" എന്നെഴുതിയ ഒരു വലിയ പരസ്യപ്പലകയാണു്. അത് കണ്ടില്ലാന്നു നടിച്ച് അടുത്ത കടയിലേയ്ക്ക് നോട്ടം തിരിച്ചപ്പോൾ ഏതൊ ഒരു പക്ഷിയുടെ കഴുത്ത് മുകള്‌ മേല്പ്പോട്ടുള്ള ഭാഗം (കൊക്കുള്പ്പെടെ) എണ്ണയിലിട്ട് പൊരിച്ച് നിറുത്തിയിരിക്കുന്നു. തൊട്ടടുത്ത കടയിൽ, നാട്ടിലെ ബേക്കറിയിൽ കേക്കും, അലുവയുമൊക്കെ വച്ചിരിക്കുന്നത് പോലെയുള്ള വലിയ കണ്ണാടി അലമാരകൾ. അതിനകം മുഴുവന്‍ അട്ടകൾ ഓടി നടക്കുന്നു. ഫ്രെഷ് ആയിട്ട് പൊരിച്ച് കൊടുക്കാനാണെന്ന് തോന്നുന്നു. എന്തായാലും ഞങ്ങൾ ജീവനും കൊണ്ട് ഓടി രക്ഷപെട്ടു.

രണ്ട് ദിവസത്തെ നഗരക്കാഴ്ചകൾ കഴിഞ്ഞതും ഇനി ഒരല്പം പ്രാന്തപ്രദേശങ്ങൾ കൂടി കണ്ടു കളയാം എന്ന് തീരുമാനിച്ചു. കോണ്‍ഫറന്‍സ് തുടങ്ങുമ്പോൾ പതിനൊന്ന് മണിയാകും. അതിനു മുന്‍പ് വുലായി വെള്ളച്ചാട്ടം കാണാമെന്ന് തീരുമാനിച്ചു. തായ്‌‌പേയ്ക്ക് തെക്കു വശം ഉള്ള ഒരു ചെറിയ ടൂറിസ്റ്റ് ഗ്രാമം.വുലായി വെള്ളച്ചാട്ടവും അവിടെയുള്ള ഉഷ്ണനീരുറവകളും പ്രശസ്തമാണു്.

മെട്രോ ട്രെയിനുകള്‍ കയറിയിറങ്ങി സിന്‌ഡ്യാന്‍ എന്ന അവസാനത്തെ സ്റ്റോപ്പിലെത്തിയപ്പോള്‍ തന്നെ സമയം എട്ടു കഴിഞ്ഞു. ഒരു ടാക്സിക്കാരന്‍ അവിടെ നിന്ന് വുലായിക്ക് ആളുണ്ടോ എന്നും വിളിച്ച് ചോദിക്കുന്നു.. കാര്‍ വാടക കൂടുതലായതിനാല്‍ ബസില്‍ പോകാന്‍ തീരുമാനിച്ചു. ബസുകളൊക്കെ എന്തൊക്കെയോ ബോര്‍ഡും വച്ച് പോകുന്നു. ആകെ ഉള്ള ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഒന്‍പതു മണിക്കേ തുറക്കൂ. ചുറ്റും നോക്കിക്കൊണ്ട് നില്ക്കുന്നതിനിടയില്‍ ഒരു ബസ് വന്ന് ആളെ കയറ്റാന്‍ തുടങ്ങിയതും ടാക്സിക്കാരന്‍ അത് വുലായിക്കുള്ളതാണു്‌ പോയി കയറൂ എന്ന് എന്നോട് ഉറക്കെ വിളിച്ചു പറഞ്ഞതും ഒപ്പം കഴിഞ്ഞു. ഓടിക്കയറിയതും ബസ് നീങ്ങിത്തുടങ്ങി. അയാള്‍ക്ക് ഒരു നന്ദി പോലും പറഞ്ഞില്ലല്ലോ എന്ന് ഓര്‍ത്തു.


ബിലാന്‍ (വുലായിക്കുള്ള വഴിക്കിടയില്)

ഇവിടെ നിന്നും വുലായിക്കുള്ള വഴി മലകള്‍ക്കിടയിലൂടെ ഒഴുകുന്ന ഒരു നദിയുടെ (ദാന്ഷുയിയുടെ ഒരു പോഷകനദി) തീരം പിടിച്ചാണു്‌. അതിമനോഹരങ്ങളായ പച്ചപ്പട്ട് മൂടിയ വലിയ മലനിരകള്‍. വനപ്രദേശങ്ങളിലൂടെ ഓരോ തിരിവിലും പുതിയ ദൃശ്യങ്ങളും മുന്നിലെത്തിച്ച്കൊണ്ട് മലമ്പാതകളിലൂടെ ബസ് അതിവേഗം നീങ്ങുകയാണു്. വസന്തകാലമായതിനാൽ എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും പൂത്തമരങ്ങള്‌ മാത്രം എന്ന അവസ്ഥ. ഇടയ്ക്കിടയ്ക്ക് അടയാളപ്പെടുത്തിയിരിക്കുന്ന ട്രെക്കിംഗ് റൂട്ടുകള്. ഒരു വശത്ത് തല്ലിപ്പതഞ്ഞൊഴുകുന്ന പുഴ. സ്വിറ്റ്സര്ലാന്റിനോട് കിടപിടിക്കുന്ന പ്രകൃതിഭംഗി. മുക്കാൽ മണിക്കൂറോളമുള്ള യാത്രാ സമയം കടന്നുപോയതറിഞ്ഞതേയില്ല. വെള്ളച്ചാട്ടത്തിലെത്താന്‍ പിന്നേയും അത്രയും സമയം തന്നെ നടക്കേണ്ടി വന്നെങ്കിലും അപ്പോഴത്തേ ആവേശത്തിൽ അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. വെയിലാണെങ്കിലും മരങ്ങളുടെ നിഴൽ പറ്റി നടന്നാൽ നല്ല തണുപ്പുണ്ട്. ചൂണ്ടയിടീല്, ക്യാമ്പിങ്ങ്, പിക്നിക്, ഇതിനൊക്കെ പറ്റിയ സ്ഥലം.


വുലായി

ഇവിടെയുള്ള സക്കൂറാ മരങ്ങൾ പൂക്കുന്നത് കാണാന്‍ ഒരുപാട് സന്ദര്ശകരെത്താറുണ്ടത്രേ. ഒരിത്തിരി നേരം നിന്നിട്ട് വേഗം മടങ്ങി. മടക്കയാത്രയിൽ ബസിൽ കൂടെ ഒരു ഇംഗ്ലീഷ് അധ്യാപിക ഉണ്ടായിരുന്നു. എല്ലാ ആഴ്ചയും ഒരു ദിവസം ഉഷ്ണനീരുറവകളെ സന്ദര്ശിക്കാനായി മാറ്റിവയ്ക്കുന്നു. അവർ ജോലിചെയ്യുന്ന സർവ്വകലാശാലയ്ക്കടുത്ത് ഒരു നല്ല പുരാതനമായ ക്ഷേത്രം ഒരു കുന്നിന്‍ മുകളിൽ ഉണ്ടെന്നും അവിടെ പോകാതെ മടങ്ങരുതെന്നും പറഞ്ഞപ്പോൾ വൈകുന്നേരത്തെ പരിപാടി അതുതന്നെ എന്ന് തീരുമാനിച്ചു.

നിര്ഭാഗ്യവശാൽ വൈകുന്നേരം ഇറങ്ങിയപ്പോൾ ഒരുപാട് വൈകി. ഓടിപ്പിടിച്ച് കുന്നിന്റെ ചുവട്ടിൽ എത്തിയപ്പോൾ തന്നെ വൈകുന്നേരം അഞ്ചരയായി. ഒരു കാട്ടിലൂടെയാണു് എളുപ്പവഴി. സന്ധ്യയ്ക്ക് കാട്ടിലൂടെ കയറാന്‍ തോന്നാത്തതു കൊണ്ട് വളഞ്ഞു തിരിഞ്ഞ് റോഡ് മാര്ഗ്ഗം പോകാന്‍ തീരുമാനിച്ചു. അധികം കയറുന്നതിനു മുന്പു തന്നെ ഇരുട്ടായതിനാൽ യാത്ര പകുതിവഴിയിലുപേക്ഷിച്ച് മടങ്ങേണ്ടീ വന്നു. ദൂരെ മലമുകളിൽ ക്ഷേത്രദീപങ്ങൾ കാണാമായിരുന്നു.

സമയം രാത്രിയായിക്കഴിഞ്ഞു. തിരികേ മെട്രോയിൽ ഇരുന്നപ്പോൾ വെറുതേ കയ്യിലിരുന്ന ടൂറിസ്റ്റ് ഗൈഡ് ഒന്ന് മറിച്ചു. കാണാനിനിയുമേറേ. പാലസ് മ്യൂസിയം, ബൊട്ടാണിക്കൽ ഗാര്ഡന്സ്, പൊക്കത്തിന്റെ കാര്യത്തിൽ കേമനായ തായ്‌‌പേയ്-101 (പുറമേ നിന്ന് മാത്രം കണ്ടു), ഇലക്ട്രോണിക് മാര്ക്കറ്റുകള്, മലനിരകളുടെ മീതേയുള്ള കേബിള്കാർ സഞ്ചാരം, തേയിലനിര്മ്മാണ ഫാക്ടറികള്, അങ്ങനെ നീളുന്നു, പട്ടിക. ഒരു മടങ്ങിവരവുണ്ടാകണം എന്ന് മനസിൽ കുറിച്ച്കൊണ്ട് ഞാന്‍ പുറത്ത് ഓടിമറയുന്ന വെളിച്ചങ്ങളും നോക്കിയിരുന്നു.

(സമര്പ്പണം: വല്ലതും എഴുതി ബ്ലോഗിലിടാന്‍ ഉപദേശിച്ച നിരക്ഷരന്‍ ചേട്ടനു്)

2009, ഏപ്രിൽ 2, വ്യാഴാഴ്‌ച

സെന്റ് ബെര്ണാര്ഡ് നായകള്‍

മനുഷ്യന്റെ വിശ്വസ്തരായ കൂട്ടുകാരായിരുന്നല്ലോ എന്നും നായ്ക്കൾ. എന്റെ വീട്ടിലുമുണ്ടായിരുന്നു ഒരു നല്ല നായ. എന്തായാലും എനിക്കൊരൊത്തിരി ഇഷ്ടമുള്ള കൂട്ടത്തിലാണു വര്ഗ്ഗം. അതും ഇത്തിരി ആരോഗ്യവും അത്യാവശ്യത്തിനു സൈസുമൊക്കെ ഉള്ള ഇനങ്ങള്. സ്വാഭാവികമായും ഒരിക്കൽ കൂട്ടുകാരന്‍ സ്കീയിംഗിനു പോയിട്ട് വന്ന വഴി അവന്റെ അത്രയും തന്നെ വലിപ്പമുള്ള ഒരു നായയുടെ അടുത്ത് നിന്നെടുത്ത ഫോട്ടോ അതിനെ പറ്റി കൂടുതൽ തിരക്കാന്‍ കാരണമായി. തിരക്കി നോക്കിയപ്പോ താല്പര്യം കൂടി, കാരണം ഇത് താഴ്വരയുടെ (Valais Canton - ഞാന്‍ താമസിക്കുന്ന സംസ്ഥാനം)പ്രിയപ്പെട്ട നായയാണു്.


ആല്പ്സ് മലനിരകളിലെ പ്രധാനപ്പെട്ട ഒരു ചുരമായിരുന്നു സെന്റ് ബെര്ണാര്ഡ് ചുരം. (ഇതിന്റെ ഒരറ്റത്ത് നിന്നും താഴെ റോൺ വാലിയിൽ എത്തുന്ന മാര്ട്ടിനി എന്ന സ്ഥലത്താണു എന്റെ താമസം ഏകദേശം 30കി മീ ദൂരെ). വെങ്കലയുഗത്തിൽ തന്നെ ഇത് ഉപയോഗിക്കപ്പെട്ടിരുന്നുവെന്നതിനു തെളിവുകളുണ്ട്. നെപ്പോളിയന്‍ 1800 ആം ആണ്ടിൽ ഇറ്റലിയെ ആക്രമിക്കാന്‍ മാര്ഗ്ഗം ഉപയോഗിച്ചിരുന്നുവത്രേ. 2,469 മീറ്റര് (8,100 അടി) ഉയരമുള്ള ചുരത്തിന്റെ ഒരു അറ്റം സ്വിറ്റ്സര്ലാന്റിലും മറ്റേ അറ്റം ഇറ്റലിയിലുമാണു്. വര്ഷത്തിൽ ജൂൺ മുതൽ സെപ്തംബർ വരെയാണു ചുരത്തിലൂടെ ആല്പ്സ് തരണം സാധ്യമായിട്ടുള്ളത്. ബാക്കി സമയങ്ങളിലെല്ലാം ചുരം മഞ്ഞ് മൂടിക്കിടക്കും.

സെന്റ് ബെര്ണാര്ഡ് ചുരം


ചുരം കടന്ന് പോകുന്നവര്ക്ക് വേണ്ടി ഒരു 1050 ആം ആണ്ടോടു കൂടി ഒരു സത്രം ഇറ്റാലിയന്‍ പട്ടണമായ അയോസ്തയിലെ പുരോഹിതനായ സെന്റ് ബെര്ണാര്ഡ് ചുരത്തിന്റെ ഏറ്റവും മുകളിൽ പണികഴിപ്പിച്ചു. അതിനെ സ്വിറ്റ്സര്ലാന്റിലെ സിയോൺ ബിഷപ്പിന്റെ കീഴിലാക്കി. (അങ്ങനെയാണു ചുരം സ്വിറ്റ്സര്ലാന്റിലായത് ) ഇവിടെ നിന്നും തുടങ്ങുന്നു സെന്റ് ബെര്ണാര്ഡ് ഡോഗുകളുടെ ചരിത്രം. ഇവിടെ സത്രം കാവല്ക്കാരായി പലയിടത്തു നിന്നും എത്തിപ്പെട്ട നായ്ക്കളുടെ ഒരു സങ്കരവര്ഗ്ഗമാണു പില്ക്കാലത്തെ പ്രശസ്തരായ സെന്റ് ബെര്ണാര്ഡ്സ്. ആദ്യം കാവല്ക്കാരായാണു എത്തിപ്പെട്ടതെങ്കിലും കാലക്രമേണ അവ മഞ്ഞിൽ അകപ്പെട്ട് പോകുന്ന മനുഷ്യരെ കണ്ട്പിടിക്കുന്ന ഒരു രക്ഷാസേനയായി മാറി. ഇവിടുത്തെ കേട്ട് കേള്വിയനുസരിച്ച് സെന്റ് ബെര്ണാര്ഡ് നായ്ക്കളുടെ കഴുത്തിൽ ഒരു കൊച്ചു തടിവീപ്പയില് ബ്രാണ്ടി കരുതിയിരുന്നു. മഞ്ഞിൽ തണുത്ത് മരവിച്ച് വീണു പോയവര്ക്ക് കൊണ്ടുക്കൊടുക്കാനായി. ബാരി എന്ന് പേരുണ്ടായിരുന്ന ഒരു നായ നാല്പതിനും നൂറിനും ഇടയ്ക്ക് ജീവനുകളാണത്രേ രക്ഷിച്ചിട്ടുള്ളത്. ഇപ്പോ‌ സെന്റ് ബെര്ണാര്ഡ് നായ്ക്കള്ക്കായുള്ള ഫൗണ്ടേഷന്‍ ബാരി ഫൗണ്ടേഷന്‍ എന്നറിയപ്പെടുന്നു. ബാരി എന്ന പേരു് അവയുടെ ഓമനപ്പേരായി മാറിയിട്ടുണ്ട്. ശരിക്കുള്ള ബാരിയുടെ ഭൗതിക ശരീരം ബേണിലെ ദേശീയ ചരിത്ര മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നു.

തടാകവും സത്രവും


ഇതൊക്കെ വായിച്ച് തീര്ന്നാൽ പിന്നെ ഇരിപ്പുറയ്ക്കില്ലാ. ഗ്രാന്റ് സെന്റ് ബെര്ണാര്ഡ് പോയിട്ട് തന്നെ ബാക്കി കാര്യം. പക്ഷേ അന്നത്തെ പോലെ തന്നെ ഇന്നും ചുരം ജൂണിലേ തുറക്കുകയുള്ളൂ. അതുവരെ ബസ് സര്വീസ് താഴെയുള്ള ബൂര്ഗ് സെന്റ് ബെര്ണാര്ഡ് വരെ മാത്രം. തണുപ്പു കാലത്ത് അവിടെയെത്തണമെന്കിൽ മഞ്ഞ് ചെരിപ്പുകളോ അതു പോലെയുള്ള മറ്റെന്തെങ്കിലും സെറ്റപ്പുകളോ ഉപയോഗിച്ച് അവിടുന്നു ബാക്കി നടക്കണം. വന്ന വര്ഷം തരം പരിപാടികളൊന്നും അറിയാത്തതിനാൽ സെന്റ് ബെര്ണാഡ് സന്ദര്ശനം വേനല്ക്കാലം വരെ നീട്ടി വയ്ക്കേണ്ടി വന്നു.

ഒരു ദിവസം ഇട്ടാവട്ടത്ത് നിന്നും പുറത്തെവിടെയെങ്കിലും പോകാമെന്നും പറഞ്ഞ് ഒരു കൂട്ടുകാരന്‍ കാറുമെടുത്ത് ഇറങ്ങി പുറപ്പെട്ടപ്പോൾ എങ്ങോട്ടാണു് എന്ന് പറയാന്‍ ഒരു സംശയവുമുണ്ടായില്ലാ. നേരെ ഗ്രാന്റ് സെന്റ് ബെര്ണാര്ഡ്. അര മണിക്കൂർ കൊണ്ട് അവിടെയെത്തി. രണ്ട് മൂന്നു കെട്ടിടങ്ങള്‌മാത്രമുള്ള ഒരു കുട്ടി സ്ഥലം. പഴയ സത്രം അവിടെയുണ്ട്. കുറച്ച് സെന്റ് ബെര്ണാര്ഡ് ഡോഗുകളെ അടുത്ത കെട്ടിടത്തില് ഇപ്പോഴും സംരക്ഷിക്കുന്നു. രണ്ട് കെട്ടിടങ്ങള്ക്കും ഇടയ്ക്ക് കൂടി റോഡ് കടന്ന് പോകുന്നു. അല്പം അകലെയായി ഒരു കുഞ്ഞു തടാകം. അതിനടുത്തായി ഇറ്റലി - സ്വിസ് അതിര്ത്തി ചെക്ക് പോസ്റ്റ്. (ഒന്നര വര്ഷത്തോളം പഴയ കാര്യമാണു. ഇപ്പോ സ്വിറ്റ്‌‌സര്ലാന്റ് ഷെംഗന്‍ സംസ്ഥാനമായത് പ്രമാണിച്ച് ചെക്ക് പോസ്റ്റൊക്കെ മാറ്റിക്കാണും ). എന്തായാലും പോയത് ഒരു ചെറിയ മലകയറ്റം ഉദ്ദേശിച്ചായിരുന്നത് കൊണ്ട് അത് ആദ്യം നടത്താമെന്ന് കരുതി നേരെ കണ്ട മലയിൽ വലിഞ്ഞു കയറി. ഒരു ഒരു മണിക്കൂറോളം കഴിഞ്ഞപ്പോ ഇത് നമുക്ക് പറ്റിയ പണിയല്ലാന്ന് മനസിലായി. കയറിയതിലും സ്പീഡിൽ തിരിച്ചിറങ്ങാനായി ശ്രമം. ഭാഗ്യത്തിനു തടി കേടാകാതെ തിരിച്ചെത്തി. കൂടെയുള്ളവര്ക്കാര്ക്കും പട്ടിചരിതങ്ങൾ കേള്ക്കാനും അവയെ കാണാനും ഒരു താല്പര്യവുമില്ലാ (ഞാന്‍ അത്രയ്ക്ക് കത്തി വച്ചില്ലാന്നാണു് ഓര്മ) അവസാനം അവരെ കാണാന്‍ കൂടെ വന്നവരെ പുറത്ത് വിട്ടിട്ട് ഞാന്‍ തനിയെ പോകാന്‍ തീരുമാനിച്ചു.

സെന്റ് ബെര്‍ണാര്‍ഡ്


നല്ല വലിപ്പമുള്ള പട്ടിയാണു സെന്റ് ബെര്ണാര്ഡ്. 60-70കിലോഗ്രാം തൂക്കം സാധാരണയാണു്. അതിനു് ഒത്ത ഉയരവും. നിവര്ന്ന് രണ്ട് കാലിൽ നിന്നാൽ ഞാന്‍ നേരെ മേല്പോട്ട്‌ നോക്കേണ്ടി വരും (ഞാന്‍ കുഞ്ഞന്സ് ആയിട്ടാ ;) ). പക്ഷേ കണ്ടിട്ട് ശാന്തസ്വഭാവികളാണു് . നമ്മുടെ ബാരി ഒരിയ്ക്കൽ ഒരു കുട്ടിയെ അതിന്റെ പുറത്തിരുത്തി തിരിച്ചു കൊണ്ടു വന്നിട്ടുണ്ടത്രേ. പുരോഹിതരുമായുള്ള സഹവാസത്തിന്റെയാണോ എന്തോ, മുഖത്ത് എപ്പോഴും ഒരു ഗൗരവ ഭാവം. അനാവശ്യമായി ശരീരം ഒന്ന് തിരിക്കുക കൂടിയില്ലാ. പട്ടിക്കുട്ടികൾ ഇത്തിരി കൂടെ ആക്റ്റീവാണെന്ന് തോന്നുന്നു. ഞാന്‍ നേരെ പോയി എന്തോ‌ ആലോചിച്ച് കൊണ്ടിരുന്ന സെന്റ് ബെര്ണാര്ഡിന്റെ തോളിലൊക്കെ തട്ടി ഹായ് പറഞ്ഞു. ഒരു മൈന്റുമില്ലാ. ഒന്ന് കണ്ണു ചിമ്മി അത്രതന്നെ. പട്ടിക്കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടിക്കളിക്കുന്നുണ്ട്. അപ്പോഴേയ്ക്കും പോക്കറ്റിൽ ഫോൺ ബെല്ലടി തുടങ്ങി.. "നീയവിടെന്തെടുക്കുവാ, വേഗം വാ.. ". പുള്ളിയുടെ കൂടെ ഒരു പടം വേണമെന്നുണ്ടായിരുന്നു. പക്ഷേ‌ ഫോട്ടോ എടുക്കാന്‍ ആരെയും കിട്ടാത്തതു കൊണ്ടും ബാക്കിയുള്ളവർ എന്നെ കാത്ത് പുറത്തെ തണുപ്പിൽ ഈച്ചകളെ അടിച്ച് കൊല്ലുകയാണെന്നും, ഇനിയും താമസിച്ചാൽ എന്നെയും പിടിച്ച് അതുപോലെ റൊട്ടിയാക്കുമെന്നും ഓര്മ്മ വന്നത് കൊണ്ടും ആഗ്രഹം തല്കാലത്തേയ്ക്ക് നീട്ടി വച്ചു.

പട്ടിക്കുട്ടി


ഒന്നര വര്ഷത്തിനു ശേഷമാണു ആഗ്രഹം സഫലമാകുന്നത്. കഴിഞ്ഞ ആഴ്ച. മാര്ച്ചിലെ അവസാന വാരാന്ത്യം . വലിയ പണികളൊന്നും ചെയ്തു തീര്ക്കാനില്ലാത്തതിനാൽ എവിടെയെങ്കിലും അലഞ്ഞു തിരിഞ്ഞു നടക്കാമെന്ന് തീരുമാനിച്ചു. അത് തീരുമാനിക്കാന്‍ കാത്തിരുന്നത് പോലെ മഴയുമെത്തി. ഒട്ടും വെയിലില്ലാ. കൂടെ നല്ല കാറ്റും, താഴ്ന്ന നിരപ്പിലുള്ള മേഘങ്ങളും. പുറം കാഴ്ചയ്ക്ക് പറ്റിയ ദിവസമല്ലാന്ന് അറിഞ്ഞതും ഇവിടെ അടുത്തുള്ള സെന്റ് ബെര്ണാര്ഡ് മ്യൂസിയത്തിൽ പോകാമെന്ന് ഞാനും ഒരു കൂട്ടുകാരനും കൂടി തീരുമാനിച്ചു.

ഇവിടെ മുന്നുനാലു് ജോഡി സെന്റ് ബെര്ണാര്ഡ് നായ്ക്കൾ ഉണ്ടായിരുന്നു. മൂന്നുമാസം പ്രായമായ ഒരു പട്ടിക്കുട്ടിയും ഉണ്ടായിരുന്നു. രാവിലേ തന്നെ എത്തിയത് കൊണ്ട് അതിനെയും കൊണ്ട് ഒരു ചേച്ചി ഓടാന്‍ പോകുന്നതൊക്കെ കണ്ടു. പരിശീലനമൊക്കെ കഴിഞ്ഞപ്പോ ചേച്ചി തന്നെ ഒരെണ്ണത്തിനെയും വിളിച്ച് ഞങ്ങളുടെ ഇടയിലേയ്ക്ക് വന്നു. ഇത്തവണ കൂട്ടുകാരനോട് നേരത്തേ പറഞ്ഞ് വച്ചിരുന്നത് കൊണ്ട് അവന്‍ ഫോട്ടോ എടുത്ത് തന്നു. (അതീ ഗതിയായി :) )




പിന്നീട് മ്യൂസിയത്തിൽ പോയി. അവിടെ ഒരുപാട് കാര്യങ്ങൾ ഫ്രഞ്ചിലായിരുന്നത് കൊണ്ട് അധികമൊന്നും മനസിലായില്ല. പക്ഷേ ബാരിയുടെ വംശജർ വെറുതേയിരിക്കുകയല്ലാന്ന് മനസിലായി. ഒരുപാട് സിനിമകളിൽ അഭിനയിച്ചിരിക്കുന്നു. പോരാത്തതിനു പരസ്യ ചിത്രങ്ങൾ, പലതരം ചോക്ളേറ്റ്, പാല്ക്കട്ടി തുടങ്ങിയ സ്വിസ് ഉല്പന്നങ്ങളുടേ ബ്രാന്ഡ് അംബാസ്സഡർ അങ്ങനെ പല പണികളുമെടുക്കുന്നു.

ബാരി സിനിമ പോസ്റര്‍



ഒരുപാട് രാജ്യങ്ങൾ ഇവരെപ്പറ്റി സ്റ്റാമ്പുകൾ ഇറക്കിയിരിക്കുന്നു. ഇവരെ സ്വിസ് ദേശീയ നായകള് ആയി അംഗീകരിച്ചിരിക്കുന്നു. അര്ഹിക്കുന്ന ബഹുമതി തന്നെ.

സ്വിസ് സ്റാമ്പ്

പിന്കുറിപ്പ് കുറച്ചു പടങ്ങള്‍ ഇവിടെയും പിന്നെ ഇവിടെയും ഉണ്ട്