2010, മേയ് 10, തിങ്കളാഴ്‌ച

ചോക്കളേറ്റും പാല്‍ക്കട്ടിയും

സ്വിറ്റ്സര്‍ലാന്റെന്ന് കേള്ക്കുമ്പോള്‍ വായില്‍ വെള്ളമൂറിക്കുന്ന രണ്ട് കാര്യങ്ങളാണു് സ്വിസ് പാല്‍ക്കട്ടിയും സ്വിസ് ചോക്കളേറ്റും. ഇവയെപ്പറ്റി കൂടുതല്‍ അറിയണമെന്നുള്ളവര്‍ തീര്ച്ചയായും സന്ദര്ശിച്ചിരിക്കേണ്ട ഒരു പ്രദേശമാണു് ഗ്രുയേര്‍ (La Gruyère). ആല്പ്സ് പര്‍വ്വത നിരകള്ക്ക് മുന്നോടിയായിട്ടുള്ള പച്ചപുതച്ച ചെറുപര്‍വ്വത നിരകളാല്‍ (Pré-alps) ചുറ്റപ്പെട്ട ഒരു ചെറുപട്ടണവും അനുബന്ധമായിട്ടുള് കുറച്ച് ഗ്രാമങ്ങളും ഇതിനെല്ലാം നടുവില്‍ ഒരു തടാകവും കൂടിയതാണു് നാട്.

സ്വാഭാവികമായും (നല്ല) തീറ്റ എന്നു കേട്ടാല്‍ കയറു പൊട്ടിക്കുന്ന ഞാന്‍ ചീസ് ചോക്കളേറ്റ് എന്നൊക്കെ കേട്ടതും അവിടെ പോകാന്‍ തീരുമാനിച്ചു. പോകണമെന്നുള്ളവര്ക്കായി ഒരു ട്രാവല്‍ റ്റിപ് : നിങ്ങള്‍ ജനീവ/ലോസാന്‍ ഭാഗത്തു നിന്നാണു് വരാന്‍/പോകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മോണ്ത്രൂ വഴിയുള്ള സുവര്ണ്ണചുരം പാതയിലൂടെ (Golden Pass Line) മോണ്ട്ബോവന്‍ വഴി ഗ്രുയറിലേയ്ക്കുള്ള ട്രെയിന്‍ പിടിക്കുക. സമയവും ടിക്കറ്റ് ചാര്ജ്ജും അല്പം കൂടുമെങ്കിലും (ടിക്കറ്റ് ചാര്ജ്ജ് കൂടാതെയിരിക്കാനുള്ള വഴികള്‍ ഇനിയൊരു പോസ്റ്റില്‍ വിവരിക്കാം) വളരെ വേറിട്ട ഒരു അനുഭവമായിരിക്കും. ഭാഗ്യമുണ്ടെങ്കില്‍ ദാ ഇങ്ങനെയൊക്കെ ഇരിക്കുന്ന ഒരു ട്രെയിന്‍ കിട്ടും.


ഗ്രുയര്‍ ഡിസ്ട്രിക്റ്റില്‍ തന്നെ ഗ്രുയേര്സ് എന്ന സ്ഥലത്തേയ്ക്കായിരുന്നു ആദ്യ യാത്ര. റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്ത് കടക്കുന്ന സ്ഥലത്താണു് പാല്‍ക്കട്ടികളെ കുറിച്ചുള്ള മ്യൂസിയം. മ്യൂസിയം എന്നു പറയാന്‍ വേണ്ടി അധികമൊന്നുമില്ല. ഒരു വലിയ ഹാള്‍. അവിടെ ചീസ് ഉണ്ടാക്കുന്ന പ്രക്രിയകള്‍ സാധാരണ പോലെ നടക്കുന്നു. ഇതിനു ചുറ്റും മുകളിലായുള്ള ഒരു ബാല്ക്കണിയിലാണു് മ്യൂസിയം. പലതരം ചീസുകളെക്കുറിച്ചും പശുക്കളെക്കുറിച്ചുമൊക്കെ വിവരിക്കുന്ന സ്ലൈഡുകളുണ്ടായിരുന്നെങ്കിലും, അവിടെ വരുന്ന സന്ദര്ശകരുടെയെല്ലാം പ്രധാന ലക്ഷ്യം പാല്ക്കട്ടി നിര്‍മ്മാണം നേരില്‍ കാണുകയെന്നതായിരുന്നു.

നമ്മുടെ പനീര്‍ നിര്‍മ്മാണം പോലെ തന്നെയാണു് സ്വിസ് പാല്ക്കട്ടി നിര്മ്മാണവും. നിശ്ചിത ഊഷ്മാവില്‍ ചൂടാക്കിയ ശേഷം ചില രാസാഗ്നികള്‍ (enzymes) ചേര്ത്ത് പാലിനെ പിരിയ്ക്കുന്നു. ഇതിനുള്ള സംവിധാനമാണു് താഴെ കാണുന്നത്. അതില്‍ കാണിച്ചിരിക്കുന്ന ഓരോ പാത്രങ്ങളിലും 4800 ലിറ്റര്‍ പാലു കൊള്ളും. അരികില്‍ കാണുന്ന നിയന്ത്രണ സംവിധാനമുപയോഗിച്ച് ഊഷ്മാവ്, ഇളക്കുന്നതിന്റെ വേഗത ഇതൊക്കെ ക്രമീകരിക്കാം. ഇരുപത്തഞ്ച് ലിറ്റര്‍ പാലു വേണമത്രേ രണ്ട് കിലോ ചീസ് ഉണ്ടാവാന്‍



പ്രക്രിയയുടെ അവസാനം കിട്ടുന്ന ഖരവസ്തുവിനെ കഴുകിയെടുത്ത്, രണ്ടു വശവും തുറന്ന വട്ടപ്പാത്രങ്ങളിലാക്കി മുകളിലും താഴെയും സ്റ്റീല്‍ അരിപ്പകള്‍ വച്ച് ഉയര്ന്ന മര്ദ്ദത്തില്‍ ഞെരുക്കി അതിലെ ജലാംശം കളയുന്നു. അതിനു ശേഷം പൂരിത ഉപ്പുലായനിയില്‍ മുക്കിയ ശേഷം, ഊഷ്മാവും ആപേക്ഷിക ആര്ദ്രതയും ക്രമീകരിച്ച മുറികളിലാക്കുന്നു. ഉണ്ടാക്കേണ്ട ചീസിന്റെ തരമനുസരിച്ച് നാലു മുതല്‍ പത്തു മാസം വരെ പാല്ക്കട്ടി പലതരം പ്രക്രിയകളിലൂടെ കടത്തി വിട്ട് പാകമാക്കുന്നു. കൃത്യമായ ഇടവേളകളില് പാല്ക്കട്ടി തിരിച്ചും മറിച്ചും വയ്ക്കുക, ഉപ്പുലായനി പുരട്ടുക തുടങ്ങിയവയൊക്കെ യാന്ത്രികകരങ്ങളാല്‍ ചെയ്യപ്പെടുന്നു. [ ലതിന്റെ പടം കിട്ടീല്ല.. ഞാന്‍ സെറ്റ് ചെയ്ത ഷട്ടര്‍ സ്പീഡ്, എക്സ്പോഷര്‍, അപ്പര്ച്ചര്‍ എല്ലാം കൂടി ടോര്ച്ചര്‍ ആയപ്പോ ക്യാമറ ഹര്ത്താല്‍ പ്രഖ്യാപിച്ചു :) ]

ചോക്കളേറ്റ് മ്യൂസിയം അല്പം കൂടെ അകലെ ബ്രോക് (Le Broc) എന്ന സ്ഥലത്താണു് സ്ഥിതി ചെയ്യുന്നത്. ചെന്ന പാടേ ഒരു മള്ട്ടി മീഡിയ ഷോ തുടങ്ങാന്‍ പോണു.. വേഗം പോയി കാണൂ എന്നൊക്കെ പറഞ്ഞ് അവര്‍ ഞങ്ങളെ കൊണ്ടു പോയി ഒരു മുറിയില്‍ ഇരുത്തി. ചോക്കളേറ്റിന്റെ ഉദ്ഭവം, വികസനം തുടങ്ങിയവയൊക്കെ നന്നായി വിവരിയ്ക്കുന്ന ഒരു ഷോ ആയിരുന്നെങ്കിലും ഫ്രഞ്ചില്‍ ആയതു കൊണ്ട് പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി. തുടര്ന്ന് മ്യൂസിയത്തിന്റെ ബാക്കി ഭാഗങ്ങള്‌ ചുറ്റി നടന്നു കാണാനാരംഭിച്ചു.

നെസ്ലേ കമ്പനിക്കാരുടേതാണു് ഫാക്റ്ററിയും അതിനോടനുബന്ധിച്ച മ്യൂസിയവും. ചോക്കളേറ്റിന്റെ വ്യാവസായിക നാമം കയേര്‍ (Cailler) എന്നാണു്. വളരെ ചെറിയ മ്യൂസിയമാണെങ്കിലും, ചോക്കളേറ്റിന്റെ ഉല്പത്തിയും പരിണാമവും നന്നായി വിവരിച്ചിരിക്കുന്നു. 1819 -ല്‍ ഫ്രാന്സ്വാ ലൂയിസ് കയേര്‍ (François-Louis Cailler) കൊക്കോയും പഞ്ചസാരയും ചേര്‍ന്ന പുതിയ ഒരു മിശ്രിതം ഇറ്റലിയിലേയ്ക്കുള്ള യാത്രയില്‍ കാണാനിടയായത്. സാധാരണക്കാരന്റെ സാമ്പത്തികശേഷിയില്‍ ഒതുങ്ങാത്ത ഇതിനെ കൂടുതല്‍ ജനകീയമാക്കുന്ന എന്ന ഉദ്ദേശ്യം കൂടെ മനസില്‍ വച്ചുകൊണ്ടാണു് സ്വിറ്റ്‌‌സര്ലാന്റില്‍ തിരിച്ചെത്തിയ. അദ്ദേഹം ഒരു ചെറിയ ചോക്കളേറ്റ് നിര്മ്മാണശാല ജനീവ തടാകത്തിന്റെ കരയിലുള്ള് വുവേ(Vevey)യ്ക്കടുത്തായി ആരംഭിച്ചത്. പിന്നീട് പല ഘട്ടങ്ങളിലായി പാല്‍ ചേര്ന്ന ചോക്ലേറ്റ്, ഹേസല്‍ നട്ട് ചേര്ന്ന ചോക്കളേറ്റ്, ചോക്കളേറ്റ് ബാര്‍ തുടങ്ങിയ മാറ്റങ്ങളിലൂടെ പരിണമിച്ച് ഇന്നത്തെ രൂപത്തിലായി. പിന്നൊരു മുറിയില്‍ ചോക്കളേറ്റിനു വേണുന്ന അസംസ്കൃത വസ്തുക്കള്‍ കൂട്ടിയിട്ടിരിക്കുന്നു. കൊക്കോ കായ്കള്‍ ആണു് മുഖ്യം. ഞാന്‍ ഒരെണ്ണമെടുത്ത് കടിച്ച് നോക്കി. അയ്യേ എന്തൊരു കയ്പ്!!!

ഇതിനൊക്കെ പുറമേ പലതരം ചോക്കളേറ്റുകളെപ്പറ്റി ചെറിയ പോസ്റ്ററുകള്‍ ഒരുപാടെണ്ണം ഭിത്തിയില്. ഒരുപാട് പാല്‍ ചേരുന്ന വെള്ള ചോക്കളേറ്റ്, 75 ശതമാനവും കൊക്കോ പൗഡര്‍ തന്നെ ഉള്ള കറുത്ത ചോക്കളേറ്റ്, പലതരം നട്ടുകള്‍ ചേര്ന്നവ തുടങ്ങി അനേകം തരത്തിലുള്ളവ. ഇനിയൊരു സ്ഥലത്ത് ചോക്കളേറ്റ് ഉണ്ടാക്കുന്ന യന്ത്രസംവിധാനങ്ങള്‍, ചോക്കളേറ്റ് പല രൂപത്തിലാക്കിയെടുക്കാനുള്ള അച്ചുകള്‍ തുടങ്ങിയ ഒരുപാടെണ്ണം.

ഇതൊക്കെ ഇങ്ങനെ കണ്ടുകൊണ്ട് നീങ്ങുമ്പോഴാണു് മുന്നില്‍ ഒരു ക്യൂ. ഇവിടെ ക്യൂ നിന്നു കാണാന്‍ വേണ്ടി ഉള്ള സംഭവം എന്തായിരിക്കുമെന്ന് തലപുകയുന്നതിനു മുന്പ് തന്നെ സംഭവം കത്തി. ചോക്കളേറ്റ് ടേസ്റ്റിംഗ്. കയേര്‍ ബ്രാന്‍ഡില്‍ ഇറങ്ങുന്ന എല്ലാത്തരം ചോക്കളേറ്റിന്റെയും സാമ്പിള്‍ അവിടെ നിന്നും കഴിക്കാം. സൗജന്യമായി ചോക്കളേറ്റ്, അതും തിന്നാവുന്നിടത്തോളം തരും. മനുഷ്യന്റെ കണ്‍ട്രോള്‍ പോവാന്‍ വേറെന്തു വേണം. ഞങ്ങളെല്ലാം ഒരറ്റം തൊട്ട് മത്സരിച്ച് തിന്നു തുടങ്ങി. ഒരു പത്തമ്പത് തരം ചോക്കളേറ്റെങ്കിലും കാണും. ആദ്യമാദ്യം വച്ചിരിക്കുന്നതെല്ലാം സാധാരണ ചോക്കളേറ്റുകള്‍. പക്ഷേ അവരുടെ ഏറ്റവും വിലകൂടിയ ചോക്കളേറ്റുകള്‍ വരെ അവിടെ രുചി നോക്കാന്‍ വച്ചിട്ടൂണ്ട്. പക്ഷേ ആദ്യത്തേതൊക്കെ തിന്ന് വയറു നിറഞ്ഞ കാരണം അവസാനത്തെ കിടിലം ചോക്കളേറ്റുകള്‍ മുഴുവനും തിന്നാന്‍ സാധിച്ചില്ല. ജീവിതത്തില്‍ ആദ്യമായി ചോക്കളേറ്റ് തിന്നു മതിയായി. ഇതൊക്കെ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അവിടെ കമ്പനി വക തന്നെ ഒരു ചെറിയ വില്പനശാലയുണ്ട്. പുറത്തെ വിലയേക്കാള്‍ അഞ്ചോ പത്തോ ശതമാനം കുറച്ച് ചോക്കളേറ്റ് ലഭ്യമാണു്. ഒരു പത്തു പതിനഞ്ചു മിനിട്ട് ചോക്കളേറ്റ് തീറ്റ മത്സരം കഴിഞ്ഞ ക്ഷീണത്തില്‍ എനിക്കു ഒരു ചോക്കളേറ്റ് ബാര്‍ പോലും വാങ്ങാന്‍ തോന്നിയില്ലാ.

തിരികെ പോകാന്‍ നേരം ഒരു മഴപെയ്തു കഴിഞ്ഞ് വെയില്‍ തെളിയുന്ന സമയമായിരുന്നു. കൂട്ടുകാരന്‍ എടുത്ത ഒരു ചിത്രം താഴേ.



നല്ല പടം അല്ലേ. പറയാന്‍ മറന്നു. ഇത്തിരി കഷ്ടപ്പെടാന്‍ തയ്യാറായിട്ടുള്ളവര്ക്ക് മല കയറ്റം, സ്കീയിംഗ് തുടങ്ങിയ പരിപാടികള്‍ നടത്താനും പറ്റിയ സ്ഥലമാണു് ഇവിടം. പോരുന്നോ?

വാല്‌‌ക്കഷണം: ഞങ്ങള്‍ പോയപ്പോള്‍ മ്യൂസിയം പ്രവേശനം (ചോക്കളേറ്റ് തീറ്റയടക്കം :) ) സൗജന്യമായിരുന്നു. ഇപ്പോ അവരുടെ വെബ്സൈറ്റില്‍ പ്രവേശന ഫീസ് ഉണ്ടെന്നു കാണിക്കുന്നു. സാമ്പത്തികമാന്ദ്യമായിരിക്കും;

18 അഭിപ്രായങ്ങൾ:

jyo.mds പറഞ്ഞു...

swiss chocolate എന്ന് കേട്ടപ്പോള്‍ Lindt-orange ന്റെ സ്വാദ് -വായില്‍ വെള്ളം വന്നുe

krishnakumar513 പറഞ്ഞു...

പോരുന്നോ എന്നു ചോദിച്ചത് സത്യമാണോ? വിവരണം നന്നായിരിക്കുന്നു.

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

വായിക്കുന്നുണ്ട്

കൂതറHashimܓ പറഞ്ഞു...

:)

Unknown പറഞ്ഞു...

ജ്യോ (ജിയോ?) : ലിൻഡ്റ്റ് ചോക്കളേറ്റും സ്വിസ് തന്നെ. സൂറിക്കിലാണു്‌. അവർക്കും ഇതുപോലെ ഒരു
മ്യൂസിയം ഒക്കെ ഉണ്ട് :)
കൃഷ്ണകുമാർ : വരുന്നെങ്കിൽ കാര്യമായിട്ട് തന്നെ :)
ആചാര്യൻ :)
ഹാഷിം :)

Rejeesh Sanathanan പറഞ്ഞു...

വെറുതേ മോഹിക്കുവാന്‍ മോഹം....അതാ എനിക്കിഷ്ടം....

സു | Su പറഞ്ഞു...

:) വരുമെന്ന് തോന്നുന്നില്ല.

Unknown പറഞ്ഞു...

മാറുന്ന മലയാളി :) അതുമൊരു രസമല്ലേ
സു, ക്ഷണിച്ചാൽ വരില്ല, അല്ലെങ്കിൽ വരും അല്ലേ :)

krishnakumar513 പറഞ്ഞു...

ആദ്യ കമന്റിനു ശേഷമാണ് പഴയ പോസ്റ്റുകള്‍ എല്ലാം വായിച്ചത്.എല്ലാ‍ പോസ്റ്റ്കളും നന്നായിരുന്നു.പ്രത്യേകിച്ച് തായ് പെയ്.ഫോട്ടോസ് കുറച്ച് കൂടി വലിപ്പത്തിലാക്കിയാല്‍ കൊള്ളാം.ആശംസകള്‍...

ഒരു യാത്രികന്‍ പറഞ്ഞു...

ഇഷ്ടായിട്ടോ...വന്നിടുണ്ട് ബ്യൂളില്‍ ..വളരെ മുന്‍പ്.....സസ്നേഹം

Unknown പറഞ്ഞു...

കൃഷ്ണകുമാര്‍: നന്ദി :)
യാത്രികാ : നല്ല സ്ഥലമല്ലേ :)

മാത്തൂരാൻ പറഞ്ഞു...

nice informations and photos

ഹേമാംബിക | Hemambika പറഞ്ഞു...

'മ്യൂസിയം പ്രവേശനം (ചോക്കളേറ്റ് തീറ്റയടക്കം...'
അപ്പോപ്പിന്നെ എന്തായാലും പോണം. അവിടെ . നല്ല വിവരണം ..

Indu പറഞ്ഞു...

സ്വിറ്റ്സര്‍ലന്‍ഡ് എന്റെ ഡ്രീം പ്ലേസ് ആണ്.. ഈ ബ്ലോഗ്‌ ഇന്ന് മൊത്തം വായിച്ചു ..ഇപ്പൊ അസാമാന്യ അസൂയ തന്നെ അസൂയ.... സ്വിസ്സ് ചോക്ലേറ്റ് വല്ലോം തിന്ന ഇത് മാറുമോ ...

കുറച്ചൂടെ സ്ഥലങ്ങളൊക്കെ കണ്ടു നല്ല നല്ല ഫോടോസോക്കെ ഇട് കുഞ്ഞു.. :)

keep writing :)

ശ്രീവല്ലഭന്‍. പറഞ്ഞു...

Hi Kunjans, ippol blog postukal onnum vaayikkaarillathathinaal ellaam miss cheythu. hope you are doing well...

നിരക്ഷരൻ പറഞ്ഞു...

2 കിലോ പാല്‍ക്കട്ടിക്ക് 25 ലിറ്റര്‍ പാലോ ? എത്ര റിച്ചാണ് ആ പാല്‍ക്കട്ടി അല്ലേ ?

4 ദിവസത്തെ ഓട്ടപ്പര്യടനത്തിനിടയില്‍ ഇത്രയ്ക്ക് വിശദമായി ഇതൊന്നും കാണാന്‍ പറ്റിയില്ല. പിന്നീട് യു.കെ.യില്‍ കാഡ്ബറി ചോക്കളേറ്റ് ഫാക്‍റ്ററില്‍ പോയി അത്യാവശ്യ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. ചോക്കളേറ്റ് ടേസ്റ്റിങ്ങ് അവിടെ സാധിച്ചു. ഒരു സ്പൂണില്‍ അധികം കഴിക്കാന്‍ പറ്റിയില്ലെന്നതാണ് വാസ്തവം :)അത്രയ്ക്കും കട്ടി മധുരമായിരുന്നു.

ഈ പോസ്റ്റ് വീണ്ടും സ്വിസ്സര്‍ലാന്‍‌ഡില്‍ പോകണമെന്ന ആഗ്രഹമുണര്‍ത്തുന്നു. നന്ദി കുഞ്ഞന്‍സ്. ഇത് വായിക്കാന്‍ ഒരുപാട് വൈകിയതില്‍ ഖേദിക്കുന്നു.

ഓഫ്:‌ ഈ യാത്രാവിവരണം യാത്രകള്‍ ഡോട്ട് കോമില്‍ ഇട്ടിട്ടുണ്ട്.ലിങ്ക് നോക്കൂ.
http://yathrakal.com/index.php?option=com_content&view=article&id=317&catid=58&Itemid=54

ചേച്ചിപ്പെണ്ണ്‍ പറഞ്ഞു...

:)

SUJITH KAYYUR പറഞ്ഞു...

Ellaam vaayichu. Nannaayitund. Puthiya postinaayi iniyum varaam.